രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ് നാട്ടിൽ 26,513 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 490 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 14,304 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ , 464 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.മഹാരാഷ്ട്രയിൽ 14,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.477 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 623 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.88% മായി കുറഞ്ഞു.
രാജ്യത്ത് മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും ആക്റ്റീവ് കേസുകളുടെ എണ്ണം 50% മായി കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ പ്രതിദിനം 1 കോടി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.
ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും,ഡിസംബറോടെ പൂർണ്ണമായും അൺലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസായിതന്നെ വിതരണം ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേ സമയം വാക്സിൻ കലർത്തി നൽകുന്നതിനെ കുറിച്ച് പഠനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനുകൾ കലർത്തി നൽകിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം, അതിനാല്‍ ഇക്കാര്യത്തിൽ നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കുട്ടികൾക്ക് കൊവിഡ് ബാധ ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നത്തിലേക്ക് പോകാൻ സാധ്യത ഇല്ലെന്ന് നിതി അയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു.
ബാബ രാംദേവിനെ രൂക്ഷമായി വിമർശിച്ച് തുറന്ന കത്തെഴുതി IMA യും രംഗത്തെത്തി .രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്‌സിൻ ഡ്രൈവുകളെയും പറ്റി അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ചാണ് ബാബ രാംദേവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും, ഇത്തരത്തിലുള്ളവർ രാജ്യദ്രോഹികൾ ആണെന്നും IMA കത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here