ഭോപാൽ: മധ്യപ്രദേശിൽ ലൈംഗികാതിക്രമശ്രമത്തിന് പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊന്നതായി പൊലീസ്. സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഇന്ദോർ-ബിലാസ്പൂർ ട്രെയിനിൽ വെച്ച് സെഹോർ സ്റ്റേഷൻ എത്തുന്നതിന് രണ്ട് കിലോമീറ്റർ മുമ്പാണ് സംഭവം. മുസ്കാൻ ഹാഡ എന്ന് പേരായ യുവതിയാണ് കൊടും ക്രൂരതക്കിരയായതെന്ന് സെഹോർ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ്.എസ്. ചൗഹാൻ പറഞ്ഞു.
‘യാത്രക്കാർ ട്രെയിനിൽ വെച്ച് ചില ഒച്ചയും ബഹളവും കേട്ടിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ അവരുടെ അടുത്തേയ്ക്ക് ഓടിയെത്തി. ബെർത്തിൽ ഇരിക്കുന്നതിനുമുമ്പ് തന്നെ അവൾ തളർന്ന് വീണിരുന്നു’ -ചൗഹാൻ പറഞ്ഞു.
‘പെൺകുട്ടിയെ ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ വെച്ച് ചിലർ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന് സഹോദരൻ വിവരമറിയിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ അവൾ മരിച്ചിരുന്നു’ -അദ്ദേഹം പറഞ്ഞു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സ്ത്രീയുടെ തൊണ്ട മുറിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ട്രെയിൻ സെഹോർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പേ തന്നെ പ്രതികൾ രക്ഷപെട്ടിരുന്നു.
ഒരു കേസിൽ പെട്ട് യുവതിയുടെ പിതാവ് ജയിലിലാണെന്നും ജാമ്യത്തിലിറങ്ങാൻ ശ്രമിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മാതാവ് നേരത്തെ അന്തരിച്ചിരുന്നു. സംഭവ ദിവസം സഹോദരനെ കാണാനായി ഭോപാലിൽ നിന്ന് ഇഡോറിലേക്ക് പോവുകയായിരുന്നു യുവതി.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here