കൊവിഡ് രണ്ടാം തരംഗത്തോളം തന്നെ മൂന്നാം തരംഗവും ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കും കൊവിഡ് മൂന്നാം തരംഗമെന്ന് എസ്.ബി.ഐ റിപ്പോർട്ട്. കൊവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തിൽ നിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ലെന്നും മികച്ച തയ്യാറെടുപ്പുകൾ നടത്തിയാൽ മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തിൽ നിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാം തരംഗം. രണ്ടാം തരംഗമാവട്ടെ ആദ്യത്തേതിൽ നിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയിൽ ഇത് 4.2 മടങ്ങായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് 4.14 ലക്ഷം വരെ ഉയർന്നിരുന്നു. രാജ്യത്ത് ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.മെയിൽ ഇന്ത്യയിൽ 90.3 ലക്ഷം കൊവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്.

ഒരു രാജ്യത്ത് ഒരു മാസത്തിൽ ഉണ്ടാകുന്ന രോഗികളിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. മെയ് രണ്ടാം പകുതിയിൽ രോഗികളുടെ എണ്ണം കുറയുകയും ചെയ്തു.ഏപ്രിലിൽ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വർധനയാണ് മെയിലുണ്ടായത്. മെയ് മാസത്തിൽ മാത്രം 1.2 ലക്ഷം കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയായാൽ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയും വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കിയും ഇത് സാധ്യമാക്കാമെന്നും റിപ്പോർട്ടിലുണ്ട്.ഇതിനിടെ ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമായ ബി.1.617.2 എന്ന ഡെൽറ്റ വേരിയന്റിനെ കുറിച്ച് മാത്രമെ നിലവിൽ ആശങ്കയുള്ളുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മറ്റ് വകഭേദങ്ങളുടെ വ്യാപനശേഷി കുറഞ്ഞുവരുന്നതായും ലോകാരോഗ്യ
സംഘടന അറിയിച്ചു.

ഇന്ത്യയിൽ അതിതീവ്രവ്യാപനത്തിന് കാരണമായ ബി.1.617.2 വേരിയന്റിന് ട്രിപ്പിൾ മ്യൂട്ടേഷൻ സംഭവിച്ചുവെന്നും ഇതാണ് ആശങ്ക വർധിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.നിലവിൽ ബി.1.617.2 എന്ന കൊവിഡ് ഡെൽറ്റ വേരിയന്റിന്റെ വ്യാപന ശേഷിയേയും വൈറസ് റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെയും കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News