കൊടകര കുഴല്‍പ്പണക്കേസ് ; ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ്.കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം. തൃശ്ശൂരിലെത്തുമ്പോള്‍ ധര്‍മ്മരാജന്‍റെ പക്കല്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാനാണ് ധര്‍മ്മരാജനുമായി ബന്ധപ്പെട്ടതെന്നായിരുന്നു അനീഷിന്റെ മൊഴി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനെത്തിയപ്പോഴാണ് മുറിയെടുത്ത് നല്‍കിയതെന്നും അനീഷ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ധര്‍മ്മരാജന്‍ വിതരണം ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ സമ്മതിച്ചിരുന്നു. കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതിയായ ദീപക്കിനെ കണ്ടിരുന്നു. രഞ്ജിത്തിനെക്കുറിച്ചറിയാനാണ് ദീപക്കിനെ കണ്ടതെന്നും അനീഷ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

കൊടകര കുഴല്‍പ്പണക്കേസ് നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ദിനംപ്രതി ബി.ജെ.പി നേതാക്കള്‍ ചോദ്യം ചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ വരുന്ന നേതാക്കള്‍ക്കൊപ്പമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ എത്താറുള്ളത്.

അതേസമയം, കുഴല്‍പ്പണം തട്ടിയ സംഭവത്തിലെ പ്രതിയായ ദീപക്ക് സംഭവശേഷം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാര്യം അനീഷ് സമ്മതിച്ചു. ധര്‍മ്മരാജന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ദീപക്കിനെ വിളിച്ചതെന്നാണ് അനീഷ് പറഞ്ഞത്. ദീപക്കിനെ കണ്ണൂരിലേക്ക് തൃശ്ശൂര്‍ ജില്ലാ നേതാക്കള്‍ കൊണ്ടുപോയി.

ദീപക് ബി.ജെ.പി പ്രവര്‍ത്തകനാണ്. എന്തിനാണ് ദീപക്കിനെ അനീഷ് കണ്ടതെന്ന് അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണത്തെ ഇത് ബാധിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും. കുഴല്‍പ്പണക്കടത്ത് സംഘത്തിന് മുറിയെടുത്ത് നല്‍കിയത് ബി.ജെ.പി ജില്ലാ നേതൃത്വമാണെന്ന് അനീഷ് സമ്മതിച്ചു. അനീഷ് നല്‍കിയ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചു വരുത്തും. ഏതായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ ബി.ജെ.പി സംസ്ഥാന നേതാക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News