എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണശോഭയില്‍ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കൊവിഡ് രണ്ടാംവരവിന്റെ സാഹചര്യത്തില്‍ കാലികമായ മാറ്റമുണ്ടാകാം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും നാളെ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.

നയം തുടര്‍ച്ചയായതിനാല്‍, മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റം നാളെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റില്‍ ഉണ്ടാകില്ല. കൊവിഡില്‍ നിശ്ചലമായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ പാതയിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റ്.

ഇത്തവണ കൊവിഡ് രണ്ടാംതരംഗത്തില്‍ നാട് വീണ്ടും അടച്ചുപൂട്ടലിലാണ്. പുതിയ വെല്ലുവിളി നേരിടാന്‍ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ ഉണ്ടാകും. സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും. കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരും. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

എല്‍ഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ ആദ്യ പരിഗണന നല്‍കേണ്ടവ പരിഗണിക്കും. സാമ്പത്തിക പരിമിതിയുടെ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും ബജറ്റില്‍ നടപടിയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here