ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു; മന്ത്രി വി. ശിവന്‍കുട്ടി

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈന്‍ കാലാസുകളുടെ ട്രയല്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓണ്‍ലൈന്‍ പഠനകാലാസുകള്‍ ആരംഭിക്കുക.
കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വ്വേ നടത്തി 2.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാരും സഹകരിക്കുന്നുവെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ക്ലാസ് നടക്കുന്നത് ഹൈക്കോടതി അനുമതിയോടെ. കുട്ടികളും, അധ്യാപകരും മുഖാമുഖം ആശയ വിനിമയം ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

ട്രയൽ ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ടോ എന്നും അവർക്ക് ക്ലാസുകൾ കാണുന്നതിനുള്ള ഉപകരണങ്ങളുടെ ദൗർലഭ്യത ഉണ്ടോയെന്നും സ്കൂൾ- ക്ലാസ് തലത്തിൽ അധ്യാപകർ നേരിട്ട് വിലയിരുത്തുകയും കുടുംബശ്രീ, പി ടി എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവയുടെ സഹകരണത്തോടെ അടിയന്തര യോഗങ്ങൾ ചേർന്ന് ഓരോ കുട്ടിക്കും ക്ലാസുകൾ ലഭിക്കുന്നതിനുള്ള ശ്രമം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾതലത്തിൽ പരിഹരിക്കാൻ കഴിയാത്തവ എ ഇ ഒ,ഡി ഇ ഒ തലത്തിലും അല്ലാത്തവ പൊതുവിദ്യാഭ്യാസ ഡയറക്ടർ തലംവരെയുള്ളവർ ഇടപെട്ടും പരിഹരിക്കാൻ ശ്രമിച്ചു. ഇപ്രകാരം ഡിജിറ്റൽ സൗകര്യമില്ലാതെ വരുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വന്നു. ട്രയൽ ക്ലാസുകൾ പൂർത്തിയായ മുറയ്ക്ക് ഏകദേശം പൂർണമായും കുട്ടികളെ ഡിജിറ്റൽ ക്ലാസ് സൗകര്യം ലഭിക്കുന്നവർ ആക്കി മാറ്റി.

ഈ വർഷം കഴിഞ്ഞ വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ ക്ലാസുകൾ കൈറ്റ് – വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ചിട്ടുണ്ട്. ഇപ്രാവശ്യവും ട്രയൽ കാലയളവിൽ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഉറപ്പാക്കിയ ശേഷമാണ് തുടർ ക്ലാസുകൾ നടക്കുക.

ഓൺലൈൻ ക്ലാസുകൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സൗകര്യങ്ങൾ കുട്ടികൾക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർനെറ്റ് സൗകര്യവും 1,20,000 ലാപ്ടോപ്പുകളും 70,000 പ്രോജക്ടുകളും ഈ പഠനത്തിന് ഉപയോഗിക്കാൻ ഈ വർഷവും അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel