പുറത്തുവന്ന ശബ്ദരേഖ തൻ്റെതല്ലെന്ന് നിഷേധിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് പലരുമായും സംസാരിച്ചു കാണും. പ്രസീത തന്നെ വിളിച്ചിരുന്നു.എന്താണ് സംസാരിച്ചത് എന്ന് ഓർമ്മയില്ല.ഓഡിയൊ എഡിറ്റ് ചെയ്തതാണ് .ഒരു വിഭാഗം മാധ്യമങ്ങളും സി പി ഐഎമ്മും ബി ജെ പി ക്കെതിരെ കള്ള പ്രചാരണം നടത്തുന്നു.വാർത്ത കൊടുക്കുന്നത് ഒരു മനസാക്ഷിയും ഇല്ലാതെയാണെന്നും സുരേന്ദ്രൻ പറയുന്നു.
കൊടകരയിൽ പിടിച്ച കുഴൽപണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല.ജാനുവിനെ ആക്ഷേപിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു. അവരെ വെറുതെവിടണം. സി.കെ.ജാനു തന്നോട് പണം ചോദിച്ചിട്ടില്ല. കൊടുത്തിട്ടില്ല. സംസാരിച്ചിട്ടുമില്ല. തിരഞ്ഞെടുപ്പ് ചെലവിന് പണം നൽകിയതിന് രേഖകളുണ്ട്. പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ മുഴുവനായും പരിശോധിക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കൊടകര കുഴൽപ്പണ വിവാദം കെ.സുരേന്ദ്രനിലേക്ക് നീണ്ട പശ്ചാത്തലത്തിലാണ് അദ്ദേഹം കോഴിക്കോട് വാർത്താസമ്മേളനം നടത്തിയത്. സി.കെ. ജാനുവിന് ബി.ജെ.പിയിൽ ചേരാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയതായി ജെ.ആർ.എസ്.ട്രഷർ പ്രസീതയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.
തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ബി.ജെ.പി.യുടെ പ്രതിച്ഛായ പൂർണമായും നഷ്ടപ്പെട്ടെന്ന് മുതിർന്ന നേതാവും പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുഴൽപ്പണ ആരോപണത്തിൽ കെ സുരേന്ദ്രൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴുണ്ടായ സംഭവങ്ങൾ ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളിൽ വിശദീകരണങ്ങൾ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു.
ആർഎസ്എസിൽ നിന്നും പാർട്ടിയ്ക്ക് ഉപദേശങ്ങൾ നൽകാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തിൽ നിന്നുള്ളയാളല്ല. ഇവിടുത്തെ സാഹചര്യങ്ങൾ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇടപെടുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നുവെങ്കിൽ കേരളത്തിലെ പാർട്ടിയ്ക്ക് ഈ സ്ഥിതിയുണ്ടാകുമായിരുന്നില്ലെന്നും പി.പി.മുകുന്ദൻ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here