ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് നേരെ സംഘപരിവാര്‍ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററായ പ്രഭുല്‍ പട്ടേല്‍ ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 678 കേന്ദ്രങ്ങളിലാണ് വിവിധ എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നത്.

തിരുവനന്തപുരം ജിപിഒയ്ക്ക് മുന്നിലെ പ്രതിഷേധ പരിപാടിക്ക് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നേതൃത്വം നല്‍കി. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് നേരെ സംഘപരിവാര്‍ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ദ്വീപ് ജനതയുടെ ജീവിത മൂല്യങ്ങളെ തകര്‍ക്കുന്നു. കേരളവുമായി കാലങ്ങളായി അടുത്ത ബന്ധമാണ് ദ്വീപിനുള്ളത്. ദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സംഘപരിവാര്‍ നയത്തെ ഇടതുപക്ഷം ചെറുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏജീസ് ഓഫീസിന് മുന്നിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, എന്‍ സീമ എന്നിവര്‍ വിവിധ ഇടങ്ങളിലെ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിനോയ് വിശ്വം എംപിയും പന്ന്യന്‍ രവീന്ദ്രനും പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here