കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണസംഘം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും. അടുത്തയാഴ്ച സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.
പാർട്ടിയിൽ പണമിടപാട് നടത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിക്കും പാർട്ടി അധ്യക്ഷനുമാണെന്നതിനാൽ സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. സുരേന്ദ്രന്റെ മൊബൈൽ ഫോൺ വിശദാംശങ്ങളും പൊലീസ് പരിശോധിക്കുമെന്നാണ് സൂചന.
ഇതുവരെ പൊലീസ് ചോദ്യം ചെയ്ത ബിജെപി നേതാക്കളുടേയും പണം കൊടുത്തയച്ച ധർമ്മരാജൻ, സുനിൽ നായിക്ക് എന്നിവരുടെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കും കെ.സുരേന്ദ്രനും തമ്മിലുള്ള അടുപ്പവും പൊലീസ് പരിശോധിക്കുന്നുണ്ട്. പണം വന്നതു സംബന്ധിച്ച് പല നേതാക്കൾക്കും അറിയാമായിരുന്നുവെന്നും ഇല്ലെന്ന് പറയുന്നത് കളവാണെന്നുമാണ് പൊലീസിന്റെ നിരീക്ഷണം. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തുന്നതിനു മുമ്പ് പൊലീസ് മറ്റു ചില നേതാക്കളുടെ മൊഴികൾ കൂടി രേഖപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.
ആലപ്പുഴ ജില്ലാ ട്രഷറർ കെ. ഗോപാലകൃഷ്ണ കർത്ത പൊലീസിന്റെ ചോദ്യം ചെയ്യലിനുശേഷം കൂടുതൽ കാര്യങ്ങളറിയണമെങ്കിൽ സംസ്ഥാന അധ്യക്ഷനോടു ചോദിക്കണമെന്ന് പറഞ്ഞതിനെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കും. കർത്തയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുതിയ വിവരം. മൂന്നു കോടി നാൽപതു ലക്ഷത്തിൽപ്പരം രൂപയാണ് നഷ്ടമായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വിവരം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here