മധ്യപ്രദേശിൽ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. രാജ്ഗഡ് ജില്ലയിലാണ് സംഭവം. 16കാരനെ ഉപദ്രവിച്ചകേസിൽ പോക്സോ വകുപ്പ് ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.
യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ് താമസം. യുവതിയുടെ ഭർത്താവും ഭർതൃമാതാപിതാക്കളും 16കാരനെതിരെ വ്യാജ ബലാത്സംഗ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൗമാരക്കാരനെതിരെ വ്യാജ പരാതി നൽകുമെന്നായിരുന്നു ഭീഷണി.
16കാരന്‍റെ കുടുംബം പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയുടെ ഭർത്താവും ഭർതൃമാതാപിതാക്കളും ഇവരുടെ കൃഷി ഭൂമിയിലെ പപ്പായ മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നതായി രാജ്ഗഡ് എസ്.പി പ്രദീപ് ശർമ പറഞ്ഞു. തുടർന്ന് 16കാരൻ ചൈൽഡ്ലൈൻ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അവർ പൊലീസിനെ അറിയിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം പതിനാറുകാരൻ വിഷാദാവസ്ഥയിലായിരുന്നു. ഭയംമൂലം ആരുമായും സംഭവത്തെക്കുറിച്ച് പങ്കുവെച്ചിരുന്നില്ല. യുവതിയുടെ കുടുംബം സ്വന്തം കുടുംബത്തെ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് കുട്ടി കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ചത്. കുട്ടി ഇപ്പോഴും കൗൺസലിങ്ങിൽ തുടരുകയാണെന്നും ചൈൽഡ്ലൈൻ കൗൺസലർ മനീഷ് ഡാൻങ്കി പറഞ്ഞു.
കൊള്ളക്കും നാശനഷ്ടത്തിനുമെതിരെ യുവതിയുടെ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here