പാർട്ടിയിലെ തെരെഞ്ഞെടുപ്പ് ഫണ്ട് തിരിമറിയെ കുറിച്ചും കൊടകര കുഴലപ്പണകേസുമായി ബന്ധപ്പെട്ടും പാർട്ടിയെ ഏകാധിപത്യ രീതിയിൽ ഭരിച്ചവർ തന്നെ പ്രതിരോധിക്കട്ടെ എന്ന നിലപാടിലാണ് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ.
മുതിർന്ന നേതാക്കളെ പൂർണ്ണമായും അവഗണിച്ച് പാർട്ടി സ്ഥാനങ്ങൾ മുതൽ സ്ഥാനാർഥിത്വവും തെരെഞ്ഞെടുപ്പ് ഫണ്ടും വരെ സ്വന്തം ഗ്രൂപ്പുകാർക്ക് വീതം വെച്ച് നൽകി ഏറ്റുവാങ്ങിയ കനത്ത പരാജയത്തിൽ താൻ താൻ ചെയ്ത കർമങ്ങൾ തൻ ഫലം താൻ താൻ അനുഭവിച്ചീടുക എന്ന നിലപാടാണ് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾക്ക്.
കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു മാതൃക കാണിച്ചു പാർട്ടിയെ രക്ഷിക്കണം എന്ന പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിലപാടിനൊപ്പം സുരേന്ദ്രനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് സുരേന്ദ്രൻ മാറാതെ സംഘടനയെ അപചയത്തിൽ നിന്ന് മുക്തമാക്കാൻ കഴിയില്ലെന്ന ആർ എസ് എസ് നേതൃത്വവത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ആർ എസ് എസ് കാര്യാലയത്തിലേക്ക് വി മുരളീധരനെ വിളിച്ചു വരുത്തി ആർ എസ് എസ് സംഘപരിവാറിന്റെ തീരുമാനം അറിയിച്ചതായാണ് സൂചന. നിയമസഭാ തെരെഞ്ഞെടുപ്പിൽ 4 ശതമാനം വോട്ടും സിറ്റിംഗ് സീറ്റും നഷ്ടപ്പെടുത്തിയ സുരേന്ദ്രന്റെ ന്യായീകരണങ്ങൾക്ക് പ്രവർത്തകരെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെന്നും കുഴൽപ്പണ കേസിൽ കത്തി കുത്ത് വരെ നടന്ന സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടിക്കുണ്ടായ അപകീർത്തി മാറ്റാൻ രാജിവെക്കുന്നതിനു പകരം ന്യായീകരിച്ച് രക്ഷപ്പെടാനുള്ള ശ്രമം പാർട്ടിയെ കൂടുതൽ തകർച്ചയിലേക്ക് എത്തിക്കാനേ ഉപകരിക്കൂവെന്നും പാർട്ടിക്കകത്ത് ഗ്രൂപ്പിനതീതമായ വികാരം രൂപപ്പെട്ടിട്ടുണ്ട്.
തെരെഞ്ഞെടുപ്പിൽ നേരിട്ട തകർച്ചയേക്കാൾ വലിയ തകർച്ചയാണ് ഇപ്പോൾ പാർട്ടിക്ക് സംഭവിച്ചിരിക്കുന്നത്. പൊതു സമൂഹത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ട് ഒറ്റപ്പെട്ടിരിക്കുകയാണ് ബിജെപി. 1991 ലെ നിലയിലേക്ക് പാർട്ടിയെ പുറകോട്ട് നയിച്ച ധാർഷ്ട്യം നിറഞ്ഞ പക്വതയില്ലാത്ത സുരേന്ദ്രന്റെ നിലപാടുകളിൽ അവസാനത്തേതാണ് മാധ്യമങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്താമെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായ നിലപാടെന്നും ഒരു മുതിർന്ന നേതാവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here