ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും നടപടി ; വികസന സര്‍ക്കാരിന്‍റെ ബജറ്റിന് കാതോര്‍ത്ത് കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കൊവിഡ് രണ്ടാംവരവിന്റെ സാഹചര്യത്തില്‍ കാലികമായ മാറ്റമുണ്ടാകാം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.

കൊവിഡില്‍ നിശ്ചലമായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ പാതയിലായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റ്.
ഇത്തവണ കൊവിഡ് രണ്ടാംതരംഗത്തില്‍ നാട് വീണ്ടും അടച്ചുപൂട്ടലിലാണ്. പുതിയ വെല്ലുവിളി നേരിടാന്‍ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ ഉണ്ടാകും. സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും.

കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരും. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടമ്മമാര്‍ക്ക് പെന്‍ഷനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പ്രത്യേക പദ്ധതികളും ബജറ്റിലുണ്ടാകും. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും മുന്‍ഗണനയും ശിശു സൗഹൃദ പദ്ധതികളും പരിഗണനയിലുണ്ട്. കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെയുള്ള നിയമനിര്‍മ്മാണം പ്രതീക്ഷിക്കാം.

കടലാക്രമണം പ്രതിരോധിക്കാന്‍ സമഗ്ര പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ ആദ്യ പരിഗണന നല്‍കേണ്ടവ പരിഗണിക്കും. സാമ്പത്തിക പരിമിതിയുടെ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാനും ഭരണച്ചെലവു നിയന്ത്രിക്കാനും ബജറ്റില്‍ നടപടിയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here