‘കരുതല്‍’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ ക്യാമ്പയിന്‍; സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണം: എം വി ഗോവിന്ദന്‍

ഇന്ന് മുതല്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി എം വി ഗോവിന്ദന്‍ എഴുതുന്നു.

ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി വരും ദിവസങ്ങളില്‍ കേരളം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. കൊവിഡ് മഹാമാരി ദുരന്തം വിതയ്ക്കുന്ന ഈ അസാധാരണ സാഹചര്യത്തില്‍ നാം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാകാതെ മഴക്കാലപൂര്‍വ ശുചീകരണംകൂടി ഏറ്റെടുക്കേണ്ടതുണ്ട്. കാലവര്‍ഷക്കെടുതികളെ പ്രതിരോധിക്കാനും മഴക്കാലത്ത് വ്യാപകമാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ അകറ്റിനിര്‍ത്താനും ഇതിലൂടെ സാധിക്കണം. വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ നേരത്തേ കണ്ടെത്തി മുന്‍കൂട്ടി ഇടപെടല്‍ നടത്താനും വീടുകളിലും പരിസരങ്ങളിലും പൊതുഇടങ്ങളിലുമുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യാനും ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മൂന്ന് ദിവസമായാണ് മഴക്കാലപൂര്‍വ ശുചീകരണം നടത്തുന്നത്.

ജൂണ്‍ നാലിന് തൊഴിലിടങ്ങള്‍ ശുചീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. പരിസ്ഥിതി ദിനമായ അഞ്ചിന് പൊതുഇടങ്ങള്‍ ശുചിയാക്കാം. ആറിന് വീടും പരിസരവും വൃത്തിയാക്കണം. സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അഞ്ചുപേരില്‍ കൂടാത്ത ചെറുസംഘങ്ങളായി നാടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടെ നാടിനും വീടിനും കരുതലായി മാറാന്‍ നമുക്ക് സാധിക്കും.

‘കരുതല്‍’ എന്ന മുദ്രാവാക്യമാണ് മഴക്കാലപൂര്‍വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി കേരളം ഉയര്‍ത്തിപ്പിടിക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന, മഹിളാ, വിദ്യാര്‍ഥി, ബഹുജന സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും കുടുംബശ്രീ, എന്‍ സി സി, എന്‍ എസ് എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് തുടങ്ങിയ സംവിധാനങ്ങളും കേരളത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി വാര്‍ഡ്തലംമുതല്‍ ജില്ലാതലംവരെയുള്ള ആലോചനാ യോഗങ്ങള്‍ പല ഘട്ടത്തിലായി വിളിച്ചുചേര്‍ക്കുകയുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങളെ സജീവമാക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പ്രളയദുരിതമുണ്ടായ പ്രദേശങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള മുന്‍കരുതലുകള്‍ ആവശ്യമെങ്കില്‍ അതിനായുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. വെള്ളപ്പൊക്കംകൊണ്ട് താമസിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായ പ്രദേശങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വിലയിരുത്തുകയും അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വേണം. വെള്ളത്തിന് ഒഴുകിപ്പോകാന്‍ കഴിയുന്ന വിധത്തില്‍ നീര്‍ച്ചാലുകള്‍ വൃത്തിയാക്കാനും നീരൊഴുക്ക് സുഗമമാക്കാനും വേണ്ട നടപടികള്‍ ഉറപ്പുവരുത്തണം. കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളും ഇത്തരത്തില്‍ സൂക്ഷ്മമായ നിരീക്ഷണത്തിനും ഇടപെടലുകള്‍ക്കും വിധേയമാക്കണം.

മാലിന്യനിര്‍മാര്‍ജനം നടത്തി വൃത്തിയാക്കിയിടുന്ന പൊതുഇടങ്ങളില്‍ തുടര്‍ന്നും മാലിന്യനിക്ഷേപം നടത്തുന്ന മോശപ്പെട്ട പ്രവണത കണ്ടുവരാറുണ്ട്. അത്തരമിടങ്ങളില്‍ സാധ്യതകള്‍ക്കനുസരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തിയാല്‍ ചവറുകളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കാനാകും. കൊതുകുജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ കൊതുകുകള്‍ വളരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണം. ഒഴിഞ്ഞുകിടക്കുന്ന വീടുകളും ചുറ്റുപാടുകളും പറമ്പുകളും മറ്റും കൊതുകുവളര്‍ത്തു കേന്ദ്രങ്ങളാകുന്നത് തടയണം. കോവിഡ് ദുരിതത്തിനൊപ്പം പകര്‍ച്ചവ്യാധിയുമായാല്‍ നമ്മുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാകും. വൃത്തിയും ശുദ്ധിയുമുള്ള അന്തരീക്ഷത്തില്‍ ഡെങ്കിപ്പനിയും എലിപ്പനിയുംപോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കില്ല. ആരോഗ്യകരമായ, മാലിന്യമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ താഴെതട്ടിലുള്ള പ്രാദേശിക സര്‍ക്കാരുകളോടൊപ്പം എല്ലാ ജനവിഭാഗവും കൈകോര്‍ത്താല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ശുചീകരണ പ്രവൃത്തികള്‍ സാര്‍ഥകമാകുകയുള്ളൂ.

വീടുകളിലുള്ള ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിച്ച് പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചുവച്ചാല്‍ കൊവിഡ് ദുരിതക്കാലത്തിന് അറുതിയാകുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ ക്ലീന്‍കേരള കമ്പനി വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. റോഡരികിലും പൊതുഇടങ്ങളിലും ഇപ്പോഴും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന രീതിയുണ്ട്. അത്തരം രീതികള്‍ ആരോഗ്യക്ഷമതയ്ക്ക് ഭീഷണിയാകുമെന്നത് മനസ്സിലാക്കണം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ കാലേക്കൂട്ടി ഏര്‍പ്പാടാക്കാന്‍ ശ്രദ്ധിക്കണം. മഴവെള്ളം കുത്തിയൊലിക്കുമ്പോള്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ ഒഴുകിപ്പരന്ന് നമ്മുടെ ലക്ഷ്യം പ്രാപ്തമാകാതെ പോകരുത്. നമ്മുടെ നാടിന്റെ ജീവന്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നമുക്കേവര്‍ക്കും കരുതലോടെ കൈകള്‍ കോര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News