ടൂറിസം മേഖലയ്ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ക്കായി ബജറ്റില്‍ 50 കോടി വകയിരുത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ടൂറിസം വകുപ്പിന് മാര്‍ക്കറ്റിംഗിന് നിലവിലുള്ള നൂറ് കോടി രൂപയ്ക്ക് പുറമെയാണ് 50 കോടി രൂപ അധികമായി അനുവദിക്കുന്നത്.

ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെഎഫ്‌സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പല സംരംഭങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിലേക്കായി സക്കാര്‍ വിഹിതമായ 30 കോടി രൂപ വകയിരുത്തുന്നതായും ധന്മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യഘട്ടം കൊല്ലം, കൊച്ചി തലശ്ശേരി മേഖലയില്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കുന്നതായും ധനമന്ത്രി.

തസ്രാക്, ബേപ്പൂര്‍, പൊന്നാനി, തൃത്താല, തിരൂര്‍, ഭാരതപ്പുഴയുടെ തീരം എന്നിവയെ കോര്‍ത്തിണക്കി മലബാര്‍ ലിറ്റററി സര്‍ക്ക്യൂട്ടിനും അഷ്ടമുടി കായല്‍, മണ്‍റോതുരുത്ത്, കൊട്ടാരക്കര, മീന്‍പുടിപ്പാറ, മുട്ടറപരുത്തിമല, ജഡായുപ്പാറ, തെന്മല, അച്ചന്‍കോവിലാര്‍ എന്നിവയെ ബന്ധപ്പെടുത്തി ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടും നടപ്പിലാക്കുമെന്നും ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here