വാക്സിനെടുത്ത ശേഷം ഏപ്രിൽ-മേയ് മാസങ്ങളിൽ കൊവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻറെ (എയിംസ്) പഠനം. കൊവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും കൊവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ. പൂർണമായും വാക്സിൻ കുത്തിവച്ചവരിൽ ഒരു ചെറിയ ശതമാനം പേർ രോഗബാധിതതർ ആകുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ കൊവിഡ് ബാധിച്ചു മരിക്കുകയോ ചെയ്തേക്കാം എന്നാണ് അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ ഏപ്രിൽ – മേയ് മാസങ്ങളിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ ദില്ലിയിലെ എയിംസ് നടത്തിയ പഠനത്തിൽ വാക്സിനെടുത്ത ഒരാളും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വാക്സിൻ എടുത്തവരിൽ ഒരാൾക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാൽ മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങൾ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here