അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന കാഴചയാണ് പരിസ്ഥിതി ദിനത്തിൽ കാണേണ്ടത്
ഈ പരിസ്ഥിതി ദിനത്തിൽ നമ്മെയൊക്കെ വേറിട്ട രീതിയിൽ ചിന്തിപ്പിക്കുന്ന രാജപ്പൻ ചേട്ടൻ തന്നെയാണ് ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകൻ.വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവൽകാരൻ .കുമരകത്തെ രാജപ്പൻചേട്ടനെപോലുള്ളവർ ഉള്ളതുകൊണ്ടുകൂടിയാകാം ഈ പരിസ്ഥിതി ഇന്നും ഇങ്ങനെയൊക്കെ നമുക്കൊപ്പമുള്ളത്. ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണമാണ് താൻ ചെയ്യുന്നതെന്ന പൂർണ്ണ ബോധ്യം രാജപ്പൻ ചേട്ടന് ഉണ്ട് എന്ന് തോന്നുന്നില്ല.വേമ്പനാട്ട് കായൽ സുന്ദരിയായി ഇരിക്കുന്നതാണ് തന്‍റെ ജോലിയിലെ സന്താഷമെന്ന് രാജപ്പൻ പറയുന്നുണ്ട്.ആ സുന്ദരമാക്കൽ ജോലി എത്രവലിയ പരിസ്ഥിതി പ്രവർത്തനമാണ് എന്ന് അന്താരാഷ്ട്ര തലത്തിൽ അറിയുന്നു.
രാജപ്പനെത്തേടിഎത്തിയത് തായ്‌വാന്റെ പുരസ്‌കാരമാണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ.എസ്. രാജപ്പനാണ് തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യു.എസ്. ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്‌വാൻ പ്രശംസാപത്രത്തിൽ പറയുന്നു. .
ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ് രാജപ്പന്‍റെ ഉപജീവനം.അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് ലോകം അറിഞ്ഞത്.വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും.
വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശവും വാർത്തകളായി.
രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ ചേട്ടന്‍ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമെന്ന ആഗ്രഹം മാത്രമാണ് രാജപ്പനുള്ളത്. 14വര്‍ഷമായി രാജപ്പന്‍ ചേട്ടന്‍ ഈ തൊഴില്‍ തുടങ്ങിയിട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here