ദില്ലി:മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്കേർപ്പെടുത്തി ദില്ലിയിലെ .ഡൽഹി ജി ബി പന്ത് ആശുപത്രിയിലാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ജോലി സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം.
ദില്ലിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതരാണ് മലയാളത്തിന് വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കിയത്.തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു.
ജി ബി പന്ത് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ തൊഴിലിടങ്ങളിൽ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മലയാളി നേഴ്‌സ് ആയ ജീന മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ .
“500 നടുത്ത് മലയാളി നഴ്സിംഗ് സ്റ്റാഫുകളുണ്ട്, ഞങ്ങൾ എല്ലായ്പ്പോഴും രോഗികളുമായി ഹിന്ദിയിൽ സംസാരിക്കാറുണ്ട്. മലയാളത്തിൽ അവരോട് സംസാരിച്ചാൽ അവർക്ക് എന്തെങ്കിലും മനസ്സിലാകുമോ?എന്നാൽ ഞങ്ങൾ തമ്മിൽ മലയാളത്തിൽ പോലും സംസാരിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്.മലയാളം നമ്മുടെ മാതൃഭാഷയാണ്. മലയാളത്തിൽ ഉദ്യോഗസ്ഥർക്ക് തമ്മിൽ സംസാരിക്കാൻ കഴിയില്ലെന്ന് എങ്ങനെ പറയാൻ കഴിയും?പരസ്പരം പഞ്ചാബിൽ സംസാരിക്കരുതെന്ന് അവർ പഞ്ചാബികളോട് പറയുമോ? ”
കഴിഞ്ഞ രണ്ടു വർഷക്കാലമായി കോവിഡ് ഡ്യൂട്ടിക്കായി മലയാളി നേഴ്‌സുമാരെ മാത്രം തെരഞ്ഞു പിടിക്കുന്നു എന്ന തരത്തിലുള്ള പരാതികൾ വേറെ.അതേസമയം, ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെ നിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here