ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടും

മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനാവുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

‘സാബിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. 2-3 ദിവസത്തിനുള്ളില്‍ വീട്ടില്‍ പോകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദൈവം സഹായിക്കട്ടെ’ എന്നാണ് ദിലീപ് കുമാറില്‍ ട്വിറ്ററില്‍ വന്ന ട്വീറ്റ്.

ശ്വാസ തടസത്തെ തുടര്‍ന്നാണ് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 98 വയസാണ് പ്രായം.

ദി ഫ്സ്റ്റ് ഖാന്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലേയും ലോക സിനിമയിലേയും മികച്ച നടന്‍മാരില്‍ ഒരാളാണ് ദിലീപ് കുമാര്‍.

1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാട്ട എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 65ലധികം സിനിമകളില്‍ നായകനായി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം വരുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. 1976ല്‍ അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തു. തുടര്‍ന്ന് 1981ലെ ക്രാന്തി എന്ന ചിത്രത്തില്‍ ഒരു ക്യാരക്റ്റര്‍ റോളിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.

1991ല്‍ അദ്ദേഹത്തിന് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു. പിന്നീട് 1994ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചു. 2015ലാണ് അദ്ദേഹത്തിന് പദ്മവിഭൂഷന്‍ ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യന്‍ അഭിനേതാവ് എന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here