‘തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു’: സൊനാലി ബിന്ദ്രെ

പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അര്‍ബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൊനാലി ബിന്ദ്രെ തനിക്ക് ക്യാന്‍സറാണെന്ന കാര്യം അറിയിച്ചത്. ഇപ്പോഴിതാ താന്‍ അര്‍ബുദത്തെ അതിജീവിച്ച് ജീവിതം തിരികെപിടിച്ച അനുഭവത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് സൊനാലി. ക്യാന്‍സര്‍ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേര്‍ത്തുവച്ചാണ് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിരിക്കുന്നത്.

‘സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അര്‍ബുധരോ?ഗം ഒരിക്കലും തന്റെ ജീവിതം എങ്ങനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്’. സൊനാലി വ്യക്തമാക്കി.

മുന്‍പും കാന്‍സര്‍ അതിജീവനത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ സൊനാലി പങ്കുവച്ചിട്ടുണ്ട്. കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളും വേദനകളുമെല്ലാം തന്നെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സൊനാലി തുറന്നെഴുതിയിരുന്നു.

‘എനിക്കറിയാം, ഭയങ്ങള്‍ എന്നെ കീഴ്പ്പെടുത്തി തുടങ്ങിയാല്‍ എന്റെ യാത്ര ദുഃഖത്തിലാവും ചെന്നവസാനിക്കുക. ഭയം ഒരു പരിധിവരെ, ‘നമ്മള്‍ നമ്മളോട് തന്നെ പറയേണ്ട ഒരു കഥ’യുമായാണ് പിറക്കുന്നത്. അതുകൊണ്ട് ഞാനെന്നോട് പറയാനായി വ്യത്യസ്തമായൊരു കഥ തിരഞ്ഞെടുത്തു. ഞാന്‍ സുരക്ഷിതയാണെന്ന് ഞാനെന്നോട് പറഞ്ഞു, ഞാന്‍ കരുത്തയാണെന്നും ധീരയാണെന്നും ഒന്നിനും എന്നെ തോല്‍പ്പിക്കാനാവില്ലെന്നും.

കഴിഞ്ഞ മാസങ്ങളില്‍ നല്ലതും ചീത്തയുമായ ദിവസങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിരുന്നു. ഞാന്‍ പൂര്‍ണമായും അസ്വസ്ഥയായ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വിരല്‍ ഉയര്‍ത്തുന്നതുപോലും വേദനാജനകമായ അവസ്ഥകള്‍. വേദന ഒരു ചങ്ങല പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ശാരീരിക വേദനയില്‍ നിന്നു തുടങ്ങി മാനസികവും വൈകാരികവുമായ വേദനകളില്‍ അവസാനിക്കുന്ന ഒരു ചങ്ങല. നിരവധി പോസ്റ്റ് കീമോ സെക്ഷനുകള്‍, പോസ്റ്റ് സര്‍ജറി സമയങ്ങള്‍. ചിരിക്കുമ്പോള്‍ പോലും വേദന തോന്നിയ നിമിഷങ്ങള്‍. ഓരോ മിനിറ്റും പോരാട്ടമായ അനുഭവങ്ങള്‍

ഓരോ വ്യക്തിയും അവരുടെ വികാരങ്ങളെ അംഗീകരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ചീത്ത സമയങ്ങളുമുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. എപ്പോഴും സന്തോഷത്തോടെയും പ്രസരിപ്പോടെയും ഇരിക്കാന്‍ നമ്മള്‍ സ്വയം നിര്‍ബന്ധിക്കുന്നതില്‍ കാര്യമില്ല. ആര്‍ക്കു വേണ്ടിയിട്ടാണ് നമ്മള്‍ ഫേക്കായിരിക്കുന്നത്, അഭിനയിക്കുന്നത്? ഞാന്‍ എന്നെ കരയാന്‍ അനുവദിച്ചു. വേദനകള്‍ അനുഭവിക്കാന്‍ അനുവദിച്ചു. എന്നോട് തന്നെ ദയ കാണിച്ചു. എന്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത് എന്ന് മനസ്സിലാക്കുന്നതാണ് ആ അവസ്ഥയെ അംഗീകരിക്കാനുള്ള നല്ല വഴി. ഇമോഷന്‍സ് തെറ്റല്ല, നെഗറ്റീവ് വികാരങ്ങളൊന്നും തെറ്റല്ല. പക്ഷേ ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമ്മള്‍ അത് നെഗറ്റീവ് ആണെന്ന് മനസ്സിലാക്കണം, തിരിച്ചറിയണം. ജീവിതത്തെ കീഴ്പ്പെടുത്താന്‍ ആ വികാരങ്ങളെ അനുവദിക്കരുത്,” സൊനാലി കുറിക്കുന്നു.

നമ്മള്‍ നമ്മുടെ കാര്യത്തില്‍ തന്നെ നല്ല ശ്രദ്ധ നല്‍കിയാല്‍ മാത്രമേ ആ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ സാധിക്കൂ എന്നും സൊനാലി പറയുന്നു. ”ഉറക്കം, ഇഷ്ടഭക്ഷണം, മകനുമായുള്ള സംസാരം,” എന്നിവയൊക്കെ തന്നെ ആ പുറത്തു കടക്കലിനു സഹായിച്ചു എന്നാണ് സൊനാലി പറയുന്നത്. ”ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ നല്ല രീതിയില്‍ ഇരിക്കണം എന്നു ഞാനാശിക്കുന്നു. ഇതെന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം മാത്രമാണ്,” സൊനാലി കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News