കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമ്മരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ദില്ലിയിൽ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധർമ്മരാജൻ കോടതിയോട് ആവശ്യപ്പെട്ടു.
ദില്ലിയിൽ തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി കൊണ്ടുപോകുകയായിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നും അത് തിരികെ നൽകണമെന്നുമാണ് ധർമ്മരാജൻ കോടതിയെ അറിയിച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
അതിനിടെ കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകയിലേക്കു നീങ്ങുകയാണ്. കണ്ണൂർ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കർണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.
ഷിഗിൽ ബെംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടർന്നാണു കർണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനമായത്. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടവരിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം പോയി അരമണിക്കൂറിനുള്ളിൽ ധർമ്മരാജൻ ഇവരെയെല്ലാം വിളിച്ചതായും പൊലീസ് പറയുന്നു.
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകനിലേക്കും നീങ്ങിയിട്ടുണ്ട്. കേസിലെ പ്രതിയായ ധർമ്മരാജനെ സുരേന്ദ്രന്റെ മകൻ പലതവണ ഫോണിൽ ബന്ധപ്പെട്ടുവെന്നു പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here