സ്വകാര്യ ആശുപത്രികൾക്കുള്ള കൊവിഡ് വാക്‌സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സർക്കാർ. വാക്‌സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിലാണ് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്.
കൊവിഷീൽഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്പുട്‌നിക് V വാക്‌സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുക. നികുതിയും ആശുപത്രികളുടെ 150 രൂപ സർവീസ് ചാർജും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്.
150 രൂപയിൽ കൂടുതൽ സർവീസ് ചാർജായി വാങ്ങാൻ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.അതേസമയം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കേന്ദ്രം ഓർഡർ നൽകി . സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡിനും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്‌സിനുമാണ് ഓർഡർ നൽകിയതെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി. കെ പോൾ അറിയിച്ചു.
രണ്ട് വാക്‌സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമേയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here