വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തുമ്പോൾ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യർഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.
സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായില്ല. 6 വർഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവർക്കുള്ള നഷ്ടപരിഹാരമായി ജനുവരിയിൽ തന്നെ താൻ ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചതായും യൂസഫലി പറഞ്ഞു. നിയമനടപടികൾക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.
ഏപ്രിൽ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടിൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്സ് സംഭവത്തിൽ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്. ‘‘ മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു. ബെക്സിന്റെ മോചനത്തിനു കാരണമാകാൻ സാഹചര്യം തന്നെ ദൈവത്തോടു നന്ദിയുണ്ട്. അവരെല്ലാം ഉൾപ്പെടെ പ്രാർഥിച്ചതുകൊണ്ടാകാം ഞാൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്, ’’യൂസഫലി പറഞ്ഞു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here