വയനാട് മുട്ടിൽ മരം മുറി സംബന്ധിച്ച അന്വേഷണം ഊർജ്ജിതം.പൊലീസ്,വനം വകുപ്പ് അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്.ഇതിനിടെ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണം നൽകിയിരുന്നതായി പ്രതി റോജി അഗസ്റ്റിൻ വെളിപ്പെടുത്തി.സൗത്ത് വയനാട് ഡിഎഫ്‌ഒ രഞ്ജിത് കുമാറുമായി റോജി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഈ പരാമർശമുള്ളത്.
മുട്ടിൽ മരംമുറി വിവാദമായതോടെയാണ് സംസ്ഥാന വ്യാപക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 11 മുതലുള്ള മരം മുറികളെ കുറിച്ചാണ് അന്വേഷണം. ഡിഎഫ്‌ഒ ഷാനവാസിന്റെ നേതൃത്വത്തിലാണ് വയനാട്ടിലെ മരം മുറിയിൽ അന്വേഷണം നടക്കുന്നത്. മുട്ടിൽ വില്ലേജിലെത്തി ഭൂവുടമകളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
റവന്യു വകുപ്പിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.ബത്തേരി ഡി വൈ എസ് പിക്കാണ് ചുമതല.ഇതിനിടെയാണ് അനുമതിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന പ്രതി റോജി അഗസ്റ്റിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത്.കൽപ്പറ്റ ഡിഎഫ്ഒ രഞ്ജിത്ത് കുമാറുമായി നടന്ന ഫോൺസംഭാഷണത്തിൽ പണം നൽകിയിട്ടും കാര്യം നടന്നില്ലെന്ന് റോജി അഗസ്റ്റിൻ രഞ്ജിത് കുമാറിനോട് തട്ടിക്കയറുന്നു.
പണം നൽകിയിട്ടും മരം സംബന്ധിച്ച അനുമതി എന്തുകൊണ്ട് നൽകുന്നില്ലായെന്ന് ഡിഎഫ്ഒയോട് റോജി ചോദിക്കുന്നു.കൊടുത്ത പണത്തിന് ഡിഎഫ്ഒ നന്ദി കാട്ടിയില്ലെന്നും വിവിധ ഉദ്യോഗസ്ഥർക്കടക്കം പണം നൽകിയില്ലെന്നും സംഭാഷണത്തിലുണ്ട്.പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷണമുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here