കൊവിഡ് ബാധിതർക്ക് ആശ്വാസം പകർന്ന് ആയുർവേദം. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ പ്രത്യേക ക്ലിനിക്കുകളിൽ ഇതിനകം ചികിത്സ തേടിയത് 3 ലക്ഷത്തിലധികം പേർ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനും കൊവിഡ് അനന്തര ചികിത്സയ്ക്കുമായി നിരവധി പേർ ആയുർവേദത്തെ ആശ്രയിക്കുന്നു. ഭേഷജം, പുനർജനി, സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം തുടങ്ങിയ പദ്ധതികൾ ഭാരതീയ ചികിത്സാ വകുപ്പ് വഴി സംസ്ഥാന സർക്കാർ ഇതിനായി നടപ്പാക്കുന്നുണ്ട്.
കൊവിഡനന്തര രോഗങ്ങളുടെ ചികിത്സയും വയോജനങ്ങൾക്കുള്ള കരുതലുമാണ് വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം ഇതിനായി 92 ആയുർവേദ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. 30000 രോഗികൾക്ക് ഇതിനകം ഔഷധ വിതരണം നടത്തി. 40000 പേർക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. സംസ്ഥാന സർക്കാരും കോഴിക്കോട് ജില്ലാ പഞ്ചായത്തും നല്ല സഹകരണമാണ് ആയുർവേദ ചികിത്സക്കായി നൽകിവരുന്നതെന്ന് ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എം മൻസൂർ പറഞ്ഞു.
കൊവിഡ് കാലത്തെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കൂടെ എന്ന പേരിൽ ടെലി കൗൺസിലിങ്ങും നൽകി വരുന്നു. കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൊവിഡനന്തര രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക വാർഡ് സജ്ജീകരിക്കാനുള്ള പ്രവർത്തനവും തുടങ്ങി. കൂടാതെ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളും ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here