സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ നയിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ് ഫെബ്രുവരി 15 മുതല്‍ 22 ദിവസം തടങ്കലില്‍ ശാരീരികമായും മാനസികമായും മാര്‍ട്ടിന്‍ പീഡിപ്പിച്ചത്.
എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലായത്. ഇവര്‍ ഒരുമിച്ചുതാമസിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയെ മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി. ഫ്‌ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുയും ചെയ്തു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് ആഡംബരസൗകര്യങ്ങളോടെയാണ് മാര്‍ട്ടിന്‍ ജീവിച്ചിരുന്നത്. മറൈന്‍ഡ്രൈവില്‍ മാസം അരലക്ഷം രൂപ വാടകയുള്ള ഫ്‌ലാറ്റിലായിരുന്നു താമസം. തൃശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളില്‍ വീട്ടില്‍ വരുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ക്കും മാര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നുമാത്രമാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
നേരത്തേ ചില കഞ്ചാവുകേസുകളില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. മണി ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെയാണ് പണം സമ്പാദിച്ചിരുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മാര്‍ട്ടിന്‍ ഒളിവില്‍ പോയി. ഫോണ്‍ ഉപയോഗിക്കാതിരുന്ന മാര്‍ട്ടിനെ സുഹൃത്തുക്കളുടെ ഫോണ്‍ പിന്തുടര്‍ന്നും ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയുമാണ് പൊലീസ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here