അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; കവരത്തി പൊലീസ് നോട്ടീസ് നല്‍കി

ചലചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം. കവരത്തി പൊലീസ് അയിഷയ്ക്ക് നോട്ടീസ് നല്‍കി. 22 ന് മുന്‍പ് പോലീസ് സ്റ്റേഷനില്‍ ഹാജരായി മറുപടി നല്‍കണം എന്നാണ് നോട്ടീസ്.

അയിഷയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഇന്നലെ കേസ് എടുത്തിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിനായിരുന്നു അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

അയിഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തത്.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് അയിഷയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അയിഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്.

ദ്വീപില്‍ കൊവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ‘ജൈവായുധം’ എന്ന് വിശേഷിപ്പിച്ചതെന്ന് അയിഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.

താന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരേയാണ് സംസാരിച്ചതെന്ന് അയിഷ പറഞ്ഞിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അയിഷയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here