ഗോഡ്‌സെയുടെ പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതില്‍ അത്ഭുതമെന്ത്? ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവ് ; ഡോ. തോമസ് ഐസക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുന്‍മന്ത്രി തോമസ് ഐസക്. കേസിനെ ഭയമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഗോഡ്‌സെയുടെയും സവര്‍ക്കറുടെയും പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതില്‍ അത്ഭുതമെന്ത്? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണെങ്കില്‍, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാന്‍ പോവുകയാണെന്നും തോമസ് ഐസക് കുറിച്ചു.

പൊരുതി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിനും രാജ്യത്തിന് മടിയൊന്നുമുണ്ടാകില്ലെന്നും ഐഷ സുല്‍ത്താനയ്ക്ക് എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഡോ.തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണ്. കേസിനെ ഭയമില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കലാപരിപാടി ആരംഭിച്ചത് ബ്രിട്ടീഷ് സര്‍ക്കാരാണ്. ബ്രിട്ടീഷുകാരെ വിമര്‍ശിച്ചത് ലേഖനമെഴുതിയതിന്റെ പേരില്‍ ഗാന്ധിജിയ്‌ക്കെതിരെ ചുമത്തിയ കുറ്റമാണിത്. ഗോഡ്‌സെയുടെയും സവര്‍ക്കറുടെയും പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതില്‍ അത്ഭുതമെന്ത്? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നത് രാജ്യദ്രോഹമാണെങ്കില്‍, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാന്‍ പോവുകയാണ്.

ഐഷ സുല്‍ത്താന ഉയര്‍ത്തിയതിനേക്കാള്‍ രൂക്ഷമായ വിമര്‍ശനം പ്രഫുല്‍ പട്ടേല്‍ അര്‍ഹിക്കുന്നുണ്ട്. കോവിഡ് ഒന്നാം വ്യാപന കാലത്ത് ലക്ഷദ്വീപില്‍ ഒരു രോഗിപോലും ഉണ്ടായില്ല. കാരണം ദ്വീപിലേയ്ക്കുവരുന്ന എല്ലാവരും ക്വാറന്റൈനില്‍ കഴിഞ്ഞേ കപ്പിലില്‍ കയറാന്‍ അനുവാദം നല്‍കിയിരുന്നുള്ളൂ. എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഒരു കാരണവും പറയാതെ, ഒരാളോടും ചര്‍ച്ച ചെയ്യാതെ ഈ നിബന്ധന മാറ്റി. അങ്ങനെയാണ് കോവിഡ് ലക്ഷദ്വീപില്‍ എത്തിയത്. ഇതുവരെ 9000 പേര്‍ രോഗികളായി. ഇതുപറഞ്ഞ് ദ്വീപുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

താന്‍ നടപ്പാക്കുന്ന ഭ്രാന്തന്‍ നയങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ലോക്ഡൗണിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ അഡ്മിനിസ്‌ട്രേറ്ററുടെ കൈയ്യില്‍ കോവിഡ് ജനങ്ങള്‍ക്കെതിരെയുള്ള ഒരു ബയോവെപ്പണായി. ഇതുതന്നെയാണോ ഐഷ ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷെ, എന്റെ വായന ഇതാണ്.

സുപ്രിംകോടതി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെക്കുറിച്ചു പറഞ്ഞതൊന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു ബാധകമല്ല എന്നാണു ഭാവം. അവിടുത്തെ തട്ടിക്കുട്ട് ബിജെപിയുടെ പ്രസിഡന്റ് പരാതി കൊടുക്കുന്നു. പൊലീസ് എഫ്‌ഐആര്‍ ഇടുന്നു. എന്നാല്‍ ഐഷ പ്രഖ്യാപിക്കുന്നു:
ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം…

തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ലാ ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്
എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്…

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയാ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. ദേശാഭിമാനപ്രചോദിതരായി തെരുവിലിറങ്ങിയ രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ എടുത്തു പ്രയോഗിച്ച അടവുകളെല്ലാം മുറ തെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.

പക്ഷേ, അന്തിമ വിജയം ബ്രിട്ടീഷുകാര്‍ക്കായിരുന്നില്ല. അത് ഓര്‍മ്മ വെയ്ക്കുന്നത് നല്ലതാണ്. തോക്കും ലാത്തിയും കേസും കോടതിയുമൊക്കെ ആവുംമട്ട് പ്രയോഗിച്ചിട്ടും സ്വാതന്ത്ര്യസമരം വിജയിക്കുക തന്നെ ചെയ്തു. അതുപോലെ തന്നെയാണ് ഈ ദുര്‍ഭരണവും. പൊരുതി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിനും രാജ്യത്തിന് മടിയൊന്നുമുണ്ടാകില്ല. ഐഷ സുല്‍ത്താനയ്ക്ക് എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here