മുംബൈയിൽ കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ കാലവർഷം നാലാം ദിവസവും തുടർന്നപ്പോൾ നഗരത്തിലെ റോഡ്, ട്രെയിൻ ഗതാഗതം സ്തംഭനാവസ്ഥയിലായി. പലയിടങ്ങളിലും വെള്ളം പൊങ്ങി. ഞായർ, തിങ്കൾ ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചത്. മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച വരെ ശക്തിയായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മുംബൈയിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടാണ്. കൊങ്കൺ മേഖലയിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലെ താമസക്കാർക്ക് ഇതിനകം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാൽഘറിൽ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരിക്കയാണ്. ദേശീയ ദുരന്ത നിവാരണ സേനയേയും അഗ്നിശമന സേനയേയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളെ മാറ്റി പ്പാർപ്പിക്കേണ്ടി വന്നാൽ അതിനായി നഗരത്തിലെ പല മുനിസിപ്പൽ സ്‌കൂളുകളിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
എന്നാൽ നഗരം കാലങ്ങളായി നേരിടുന്ന മഴക്കാല കെടുതികൾക്ക് അറുതി വരുത്തുവാനായി ചില നൂതന ആശയങ്ങൾ നടപ്പിലാക്കുവാനുള്ള തിരക്കിലാണ് ബി എം സി. ഇതിനായി വിദേശ സാങ്കേതിക പിന്തുണയോടെ പ്രത്യേക ജല സംഭരണികൾ നിർമ്മിച്ച് അതിലേക്ക് മോട്ടോറുകളിലൂടെ വെള്ളം പമ്പ് ചെയ്യുവാനുള്ള സംവിധാനങ്ങൾക്കാണ് രൂപരേഖയായിരിക്കുന്നത്. ജൂൺ അവസാനത്തോടെ ഇത് പൂർത്തിയാകുമ്പോൾ റോഡുകളിൽ വെള്ളം നിറയുന്നതിന് പരിഹാരമാകുമെന്ന് ബിഎംസി അധികൃതർ പറഞ്ഞു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here