പത്തനംതിട്ട കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയക്കും .ഇന്നലെ മുതൽ സുഹൃത്തുക്കളുടെയും ബന്ധുവീടുകളിലുമായി പൊലീസ് സജി സാമിനായി തിരച്ചിൽ വ്യാപകമാക്കി.നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസന്വേഷണം ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ്.
അതേസമയം പത്തനംതിട്ട ഓമല്ലൂരിലെ തറയിൽ ഫിനാൻസ് പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരാണ് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.
എന്നാൽ പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കൊടുത്തതാണ് ആദ്യ പരാതി. ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തി.
നിക്ഷേപകർ പലരും സജി സാമിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. അടൂർ പത്തനംതിട്ട സ്റ്റേഷനുകളിലാണ് പരാതി കിട്ടിയിരിക്കുന്നത്. ജില്ലാപൊലീസ് മേധാവി ആർ നിഷാന്തിനിക്ക് കൂടുതൽ ആളുകൾ ഇ മെയിൽ വഴിയും പരാതി അയക്കുന്നുണ്ട്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here