യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ട്-ക്രൊയേഷ്യ ഗ്ലാമർ പോരാട്ടം വൈകിട്ട് 6:30ന് ലണ്ടനിൽ നടക്കും. ബെറ്റിങ് ഗ്രൂപ്പുകൾ ഇംഗ്ലണ്ടിന് വലിയ സാധ്യതകൾ കൽപിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. 1966 ന് ശേഷം ഇംഗ്ലീഷ് ടീം ഒരു ടൂർണമെന്റിന്റെ പോലും ഫൈനൽ കളിച്ചിട്ടില്ല.
ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു വിട്ട ടീമാണ് ക്രൊയേഷ്യ .പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടിയ ഹാരി കെയ്നാണ് ഇംഗ്ലണ്ട് ടീമിലെ സൂപ്പർ താരം. എല്ലാ പൊസിഷനുകളിലും മികവുറ്റ താരങ്ങൾ അടങ്ങുന്ന ഈ ടീമിൽ പരിശീലകൻ ഗാരെത്ത് സൗത്ത് ഗെയ്റ്റിന് പ്രതീക്ഷ ഏറെയുണ്ട്.
അതേസമയം ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരയുമാണ് ക്രൊയേഷ്യ എത്തുന്നത്. മോഡ്രിച്ചും കൊവാസിച്ചും ബ്രോസോവിച്ചും പസാലിച്ചും മധ്യനിരയിൽ തകർപ്പൻ കളി കെട്ടഴിക്കുമ്പോൾ പരിശീലകൻ സ്ലാട്ട്കോ ഡാലിക്കിന് ആശങ്കയേതുമില്ല. രാത്രി 9.30 ന് ബുക്കാറെസ്റ്റിൽ നടക്കുന്ന ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഓസ്ട്രിയയ്ക്ക് എതിരാളി പ്ലേ ഓഫ് കളിച്ചെത്തിയ വടക്കൻ മാസിഡോണിയയാണ്. അറ്റാക്കിങ് ഫുട്ബോൾ കളിക്കുന്ന ഓസ്ട്രിയയ്ക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുണ്ട്.ക്രിസ്റ്റോഫ് ബൊംഗാർട്ട്നറാണ് ടീമിലെ പ്ലേമേക്കർ.
ചരിത്രത്തിലാദ്യമായി യൂറോ കപ്പ് കളിക്കുന്ന വടക്കൻമാസിഡോണിയക്ക് ജർമനിയെ പോലുള്ള വമ്പൻ ടീമുകളെ അട്ടിമറിച്ച ചരിത്രമുണ്ട്. വെറ്ററൻ താരം ഗൊറാൻ പാണ്ടേവാണ് ടീമിലെ സൂപ്പർ താരം.രാത്രി 12:30 ന് ആംസ്റ്റർഡാമിൽ നടക്കുന്ന ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ നെതർലണ്ട്സ് ഉക്രെയ്നിനെ നേരിടും. സൂപ്പർ പരിശീലകനായ ആന്ദ്രേ ഷെവ്ചെങ്കോയാണ് ഉക്രെയ്ൻ ടീമിന്റെ പരിശീലകൻ. ആദ്യമായി യൂറോ കപ്പിന് നേരിട്ട് യോഗ്യത നേടിയ ടീം അട്ടിമറികളോടെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് ഓറഞ്ച് പട .സ്ഥിരതയില്ലായ്മയാണ് ഹോളണ്ട് ടീമിന്റെ ഏറ്റവും വലിയ ശാപം.ശക്തമായ പ്രതിരോധവും പ്രതിഭാശാലികളടങ്ങിയ മധ്യനിരയും ഹോളണ്ടിന് കരുത്തേകും. ഏതായാലും ഗ്രൂപ്പ് സിയിലെയും ഗ്രൂപ്പ് ഡിയിലെയും ആവേശപ്പോരാട്ടങ്ങൾക്കാണ് ലണ്ടനും ബുക്കാറെസ്റ്റും ആംസ്റ്റർഡാമും വേദിയാവുക.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here