ഇനി ഞങ്ങള്‍, ഫാസിസത്തെ സഹിക്കില്ല ; ഏകാധിപത്യ നയങ്ങള്‍ക്കെതിരെ നിലകൊള്ളും: ഐഷ സുൽത്താന
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുന്ന ദ്വീപ് ജനതയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഐഷ സുല്‍ത്താന. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ലെന്നും ഏകാധിപത്യ നയങ്ങള്‍ക്കെതിരെ നിലകൊള്ളും എന്നും ഐഷ ഫേസ്ബുക്കിലൂടെ പറഞ്ഞു.വിവേചനം കാണിക്കാന്‍ ശ്രമിക്കുന്നിടത്തോളം കാലം തന്റെ ശബ്ദം ഒരിക്കലും അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ഐഷ സുല്‍ത്താന
കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയിട്ടുണ്ട്. കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഗോ പട്ടേല്‍ ഗോ മുദ്രാവാക്യങ്ങളും ആളുകള്‍ വിളിക്കുന്നുണ്ട്.
ഐഷയുടെ വാക്കുകൾ ഇങ്ങനെ
‘ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങള്‍ അതിജീവിക്കും. ഇനി ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിലകൊള്ളും. ഇന്ന് ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഒരു കറുത്ത ദിനമാണ്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തിയതിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,’
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here