ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍

ബെഞ്ചമിന്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേല്‍. ശക്തമായ മത്സരത്തിനൊടുവില്‍ 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമായത്. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി. നെതന്യാഹുവിന്റെ മുന്‍ അനുയായികൂടിയാണ് തീവ്ര വലതുപക്ഷ നിലപാടുള്ള പാര്‍ട്ടി നേതാവ് നഫ്റ്റാലി ബെന്നറ്റ്. അടിയന്തിര കെനെസ്സെറ്റ് ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.

പ്രധാനമന്ത്രി സ്ഥാനം പങ്കിടുമെന്ന കരാറോടെയാണ് പുതിയ സര്‍ക്കാര്‍ രാജ്യത്ത് അധികാരമേല്‍ക്കുന്നത്. ഇത് പ്രകാരം 2023 സെപ്റ്റംബര്‍ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിന് ശേഷമുള്ള രണ്ട് വര്‍ഷം മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിര്‍ ലാപിഡ് സ്ഥാനമേറ്റെടുക്കും. ഇസ്രായേല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന നിലയിലാണ് നെതന്യാഹു അധികാരത്തില്‍ നിന്നും പുറത്ത് പോവുന്നത്.

പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടി ( 17 സീറ്റുകള്‍), നഫ്താലി ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി ( ഏഴ് സീറ്റ്), ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ( 8 സീറ്റുകള്‍), ഇസ്രായേല്‍ ബെയ്തിനു ( ഏഴ് സീറ്റ്), ലേബര്‍ പാര്‍ട്ടി ( ഏഴ് സീറ്റ് ), ന്യൂ ഹോപ് പാര്‍ട്ടി ( ആറ് സീറ്റുകള്‍), മെര്ത്സ് (ആറ് സീറ്റ്), അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ റാം ( നാല് സീറ്റ്) എന്നി ഘടകക്ഷികളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഒരു അറബ് സഖ്യ കക്ഷി സര്‍ക്കാരിലുള്‍പ്പെടുന്നതും ഇസ്രായേല്‍ രാഷട്രീയത്തിലെ അപൂര്‍വതയാണ്. ആശയപരമായി ഭിന്നാഭിപ്രായമുള്ളവയാണ് ഈ എട്ട് പാര്‍ട്ടികളും.

നേരത്തെ, വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നെതന്യാഹു പ്രതികരണവുമായി രംഗത്ത് എത്തയിരുന്നു. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ച കുറിപ്പുകളിലൂടെയായിരുന്നു പ്രതികരണം. അധികാരത്തില്‍നിന്ന് പുറത്തുപോകുന്നതോടെ അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ നെതന്യാഹു വിചാരണ നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News