
കൊവിഡ് മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ലെന്നും മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. അത് ഒഴിവാക്കാന്‍ എല്ലാവരും ഒത്തു ചേര്‍ന്ന് കൈകോര്‍ത്ത് ശ്രമിക്കേണ്ടതാണ്. മൂന്നാമത്തെ തരംഗത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്.
മുതിര്‍ന്നവരില്‍ വലിയ ശതമാനം ആളുകള്‍ക്ക് വാക്‌സിനേഷന്‍ വഴിയും രോഗബാധയാലും രോഗപ്രതിരോധ ശക്തി ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതിനാല്‍, മൂന്നാമത്തെ തരംഗത്തില്‍ അതുവരെ കാര്യമായി രോഗബാധയുണ്ടാവാത്ത കുട്ടികള്‍ക്കിടയില്‍ കേസുകള്‍ ചിലപ്പോള്‍ കൂടിയേക്കാം. അതുകണക്കിലെടുത്ത് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടു കൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.
ജൂണ്‍ 2നു തന്നെ അതുമായി ബന്ധപ്പെട്ടെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോള്‍, അവരെ ചികിത്സിക്കാന്‍ ആവശ്യമായ മാര്‍ഗരേഖ, ഡിസ്ചാര്‍ജ് നയം എന്നിവ തയ്യാറാക്കിക്കഴിഞ്ഞു.
കൊവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയ്യാറാക്കി.
ഇക്കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ ട്രെയിനിങ്ങ് നല്‍കി വരികയാണ്. അതോടൊപ്പം ആശുപത്രികളില്‍ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളും നടന്നു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here