ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ കുംഭമേളയുടെ ഭാഗമായി നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട് പുറത്ത്. ഒരു ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് 700 സാമ്പിളുകള്‍ പരിശോധിച്ചതായും ഫോണ്‍ നമ്പറുകളില്‍ പലതും വ്യാജമാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഒരു ലക്ഷം കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ സ്വകാര്യ ഏജന്‍സി കെട്ടിച്ചമച്ചതാണെന്നും 50ല്‍ അധികം ആളുകളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരൊറ്റ ഫോണ്‍ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പല വിലാസങ്ങളും പേരുകളും സാങ്കല്‍പ്പികമായിരുന്നുവെന്നും 1600 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് ഹരിദ്വാറില്‍ കുംഭമേള നടന്നത്. ഈ കാലയളവില്‍ നാല് ലക്ഷം പരിശോധനകളാണ് ഒമ്പത് ഏജന്‍സികളും 22 സ്വകാര്യ ലാബുകളും നടത്തിയത്. ഈ പരിശോധനകളില്‍ ഭൂരിഭാഗവും ആന്റിജന്‍ പരിശോധനകളായിരുന്നു. കുംഭമേളക്കാലത്ത് പ്രതിദിനം 50,000 കൊവിഡ് ടെസ്റ്റുകളെങ്കിലും നടത്താന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സാമ്പിളുകള്‍ ശേഖരിക്കാന്‍ ഒരു ഏജന്‍സി നിയോഗിച്ച 200 പേര്‍ ഹരിദ്വാറില്‍ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുംഭമേളയ്ക്ക് പോകാത്ത പഞ്ചാബ് സ്വദേശിക്ക് ഹരിദ്വാര്‍ ആരോഗ്യ വകുപ്പില്‍ നിന്നും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഇത്രയും വലിയ കള്ളത്തരങ്ങള്‍ പുറത്തുവന്നത്.
വലിയ ക്രമക്കേട് പുറത്തുവന്നത്. ഇദ്ദേഹം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആന്റിജന്‍ പരിശോധനയ്ക്ക് 350 രൂപയാണ് ഏജന്‍സി ഈടാക്കിയിരുന്നത്.
ഒരു സ്വകാര്യ ഏജന്‍സി നടത്തിയ ഒരു ലക്ഷം കോവിഡ് പരിശോധനയില്‍ 177 എണ്ണമാണ് കൊവിഡ് പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനം മാത്രം. അതേസമയം ഹരിദ്വാറിലാകെ 10 ശതമായിരുന്നു ആ സമയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കാണ്‍പൂര്‍, മുംബൈ, അഹമ്മദാബാദ് തുടങ്ങി 18 സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ നല്‍കിയത് ഒരേ ഫോണ്‍ നമ്പറാണ്. രണ്ട് സ്വകാര്യ ലാബുകളിലാണ് ഏജന്‍സി സാമ്പിളുകള്‍ നല്‍കിയതെന്നും ഈ രണ്ട് ലാബുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും കുംഭമേള ആരോഗ്യ ഓഫീസര്‍ ഡോ. അര്‍ജുന്‍ സിംഗ് സെംഗാര്‍ പറഞ്ഞു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here