മുപ്പത്തിയഞ്ചുകാരിയെ മർദിച്ച ശേഷം നഗ്നയാക്കി നടത്തിച്ചു; 6 പേർ പിടിയിൽ

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയെന്ന് ആരോപിച്ച്‌ ആദിവാസി യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി ഗ്രാമവാസികള്‍. മുപ്പത്തിയഞ്ചുകാരിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ആറുമാസം മുന്‍പാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ യുവതി പോയത്. വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ആറുമാസത്തിന് ശേഷം യുവതി മടങ്ങിയെത്തിയതോടെ ശിക്ഷ നടപ്പാക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്ത്രീയുടെ വീട്ടിലെത്തുകയും വീടിന് പുറത്തേയ്ക്ക് വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്നയാക്കി നടത്തിച്ചു.

യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും നഗ്നയാക്കി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം സ്ത്രീയെ കാണ്‍മാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നതുവരെ ആരും പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നില്ല. തുടര്‍ന്ന് യുവതിയെ അസമിലെ മാതാപിതാക്കളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. അവിടെ നിന്ന് ഭര്‍ത്താവെത്തി വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.

ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയമാക്കി. തുടര്‍ന്ന് യുവതി ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി. കേസില്‍ പ്രതികളായ അഞ്ചുപേര്‍ ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ഭിര്‍ഭും ഗ്രാമത്തില്‍ 32കാരിയായ ആദിവാസി വിധവയെയും പങ്കാളിയെയും ഒരു ദിവസം ജനക്കൂട്ടം തടവിലാക്കി വെക്കുകയും യുവതിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News