രാജ്യത്ത് പലയിടങ്ങളിലും ആതുരസേവകര്‍ സമരം ചെയ്യുകയാണ്. ശമ്പളമില്ല, മര്‍ദ്ദനമേല്‍ക്കുന്നു.. എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തിലെ ഒരു ഭിഷഗ്വരന്‍ അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ ആടിനെ മേയ്ക്കാന്‍ പോയത് വേറിട്ട കാഴ്ച്ചയാവുകയാണ്. ഒരു വശത്ത് കയ്യുംമെയ്യും മറന്ന് കഠിനാദ്ധ്വാനം ചെയ്യുന്ന ആതുരസേവകര്‍.
മറുവശത്ത് കൊവിഡിന്റെ മറവില്‍ മനുഷ്യത്വ രഹിതമായ ചൂഷണങ്ങള്‍ നടത്തുന്ന കച്ചവടക്കണ്ണുകള്‍. രണ്ടിനും ഇടയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളെ ഗംഗയിലേയ്‌ക്കെറിയുന്ന യു പിയിലേക്ക് തന്നെ പോകാം. ഓക്‌സിജന്‍ ഇല്ലെന്ന് പരാതിപ്പെട്ടാല്‍ അറസ്റ്റ് ചെയ്യുന്ന ആദിത്യനാഥ് മുഖ്യമന്ത്രിയായുളള നാടാണിത്.
ആഗ്രയിലെ ശ്രീ പരാസ് ആശുപത്രി. ഡോക്ടര്‍ അരിന്‍ജയ് ജെയിന്‍ ആണ് ആശുപത്രി ഉടമ. കൊവിഡ് രോഗികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മെഡിക്കല്‍ ഓക്‌സിജന്‍ പെട്ടെന്ന് നിര്‍ത്തിവെക്കേണ്ടിവന്നാല്‍ എന്ത് ചെയ്യും? 5 മിനുട്ട് നേരത്തേക്ക് ഒരു പരീക്ഷണം. ഒരു മോക്ക് ഡ്രില്‍. 5 മിനിട്ട് നേരം എല്ലാ രോഗികളില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജന്‍ പിന്‍വലിച്ചു.
മോക്ക് ഡ്രില്‍ അവസാനിച്ചപ്പോഴേക്കും രോഗികള്‍ കൂട്ടത്തോടെ മരിച്ചു. ഏപ്രില്‍ 26 നാണ് സംഭവം നടന്നത്. ഏപ്രില്‍ 28ന് ഡോക്ടര്‍ അരിന്‍ജയ് ജെയിന്‍ മരണങ്ങളുടെ കാരണം തുറന്ന് പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും ചെയ്തിരുന്നു. ഇനി ആഗ്രയിലെ ഡോക്ടര്‍ അരിന്‍ജയ് ജെയിനില്‍ നിന്ന് പാലക്കാട് ജില്ലയിലെ ഡോക്ടര്‍ റിയാസിലേക്ക് പോകാം.
പെരുമാട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ആട് മേയ്ക്കുന്നത്. ഇവിടെ കുറെ ആദിവാസി കോളനികള്‍ ഉണ്ട്. കോളനികളിലെ പലര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ ഭയമാണ്. വാക്‌സിന്‍ എടുക്കാന്‍ പറഞ്ഞപ്പോള്‍ മഞ്ജുള അത്താളിന്റെ ചോദ്യം. ഞാന്‍ വാക്‌സിന്‍ എടുക്കാന്‍ പോയാല്‍ ആടുകളെ ആര് നോക്കും. അരമണിക്കാര്‍ നേരം 13 ആടുകളുടെ സംരക്ഷണം ഡാക്ടര്‍ റിയാസ് ഏറ്റെടുത്തു.
വാക്‌സിന്‍ എടുത്ത് വന്ന മഞ്ജുള്ള അത്താള്‍ ആകട്ടെ കുറഞ്ഞ സമയം കൊണ്ട് കൊവിഡ് വാക്‌സിനേഷന്റെ പ്രചാരകയും ആയി മാറി. മഹാമാരിയുടെ കാലത്ത് ഈ ആതുര സേവകന്‍ നല്‍കുന്ന ഒരു വലിയ സന്ദേശം ഉണ്ട്. ഇടതടവില്ലാതെ ഒഴുകുന്ന നന്മയുടെ സന്ദേശം.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here