സംസ്ഥാനത്ത് വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് നിലവിലെ നിയന്ത്രണം തുടരും

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെങ്കിലും വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങിനും നിലവിലേതു പോലെ 20 പേരെ മാത്രമേ അനുവദിക്കുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിക്കും. കൊവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനമെന്നും എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതു​ഗതാ​ഗതം അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. വിവാ​ഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളും തുറക്കും.  9 മുതൽ വരെ 7 വരെ ആണ് പ്രവര്‍ത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്താണ് ആവശ്യക്കാര്‍ ‍എത്തേണ്ടത്.

കാ‍ർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ​ഗതാ​ഗതം അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് എല്ലാ അവശ്യസർവ്വീസ് കേന്ദ്രങ്ങളും തുറക്കാം. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.

ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ അൻപത് ശതമാനം ജീവനക്കാരുമായി പ്രവര്ത്തിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

തദ്ദേശസ്ഥാപനങ്ങളിലെ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിലും ഭാഗീക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിന് മുകളിലാണ് ടിപിആർ എങ്കിൽ അവിടെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏർപ്പെടുത്തും. 30 ശതമാനത്തിന് മുകളിലേക്ക് ടിപിആർ വന്നാൽ കർശനനിയന്ത്രണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here