കൊവിഡ് വ്യാപനത്തിനിടെ അതിഥി തൊഴിലാളികൾക്ക് ആശ്വാസത്തിന്‍റെ തണലാവുകയാണ് തൊഴിൽ വകുപ്പ്. എറണാകുളം ജില്ലയിൽ ഇതിനകം അരലക്ഷത്തിലധികം തൊഴിലാളികൾക്കാണ് തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്.ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും കിറ്റ് എത്തിച്ചു നൽകുക എന്ന ദൗത്യം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് തൊഴിൽ വകുപ്പ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി വിവിധമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കും എന്നായിരുന്നു കോവിഡ് ഒന്നാം തരംഗ വേളയിൽ സർക്കാർ നൽകിയ വാക്ക്. ആ വാക്ക് പാലിക്കുന്നതിൽ ഒരു ഭംഗവും വരുത്താതെ നോക്കുകയാണ് തൊഴിൽവകുപ്പ്.
കോവിഡ് രണ്ടാം തരംഗമായി തിരിച്ചു വന്നതോടെ ആശങ്കയിലായ അതിഥി തൊഴിലാളികൾക്ക് കൂടുതൽ കരുതലായി മാറുകയാണ് തൊഴിൽവകുപ്പ്. അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയിൽ ഒരു മാസത്തിനകം 53,000 പേർക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. അവശേഷിക്കുന്നവർക്കു കൂടി എത്രയും വേഗം കിറ്റ് എത്തിച്ചു നൽകാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് പറഞ്ഞു .
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയായിരുന്നു കിറ്റ് വിതരണം. ജില്ലയിലാകെ ഒരു ലക്ഷത്തോളം അതിഥിത്തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കിലും കോവിഡിൻ്റെ ഒന്നാം തരംഗ സമയത്ത് ഇരുപതിനായിരത്തോളം പേർ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. അവശേഷിക്കുന്ന എൺപതിനായിരത്തോളം പേർ സർക്കാരിൻ്റെ കരുതൽ തിരിച്ചറിഞ്ഞെന്നവണ്ണം ജില്ലയിൽ തന്നെ തുടരുകയാണ്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here