ഡൽഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകര പ്രവർത്തനവും തമ്മിൽ അന്തരമുണ്ടെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
പൗരത്വനിയമ വിരുദ്ധ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട്, ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ആസിഫ് ഇഖ്‍ബാൽ തൻഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്കു ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനുപ് ജയ്റാം ഭംഭാനി എന്നിവർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഇവയാണ്
പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകര പ്രവർത്തനവും തമ്മിൽ അന്തരമുണ്ട്.
പ്രതിഷേധം സംഘടിപ്പിക്കുന്നതു രാജ്യദ്രോഹക്കുറ്റമല്ല.
പ്രശ്നങ്ങളെ സങ്കീർണമാക്കി ജാമ്യത്തിനു വിലങ്ങുതടിയാവാൻ ഭരണകൂടത്തിനു കഴിയില്ല.
2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ദല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്.
പ്രതിഷേധം സംഘടിപ്പിക്കുന്നതു രാജ്യദ്രോഹക്കുറ്റമല്ലെന്നു വ്യക്തമാക്കിയ കോടതി ഇവർക്കെതിരെ ആരോപിക്കപ്പെട്ട യുഎപിഎ കുറ്റങ്ങളൊന്നും പ്രഥമ പരിശോധനയിൽ കുറ്റപത്രത്തിൽ കാണുന്നില്ലെന്നും ഉള്ളത് അതിശയോക്തി കലർത്തി വലിച്ചു നീട്ടിയതാണെന്നും വിലയിരുത്തി. കുറ്റപത്രത്തിലെ ആരോപണങ്ങളെല്ലാം സമരരീതി എന്ന നിലയിൽ മാത്രമേ കാണാനാകൂവെന്നും കോടതി പറഞ്ഞു.
എതിർ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വെപ്രാളത്തിനിടയിൽ, പ്രതിഷേധിക്കാനുള്ള അവകാശവും ഭീകര പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നുവെന്നും ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിനു ദുഃഖകരമായ അവസ്ഥയായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യഗ്രതക്കിടയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നതായി നതാഷയുടെ ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഈ മനോഗതി തുടർന്നാൽ ജനാധിപത്യം അപകടപ്പെടുമെന്ന് കോടതി ഓർമിപ്പിച്ചു.
തീവ്രവികാരമുയുർത്തുന്ന മുദ്രാവാക്യങ്ങൾ, സ്ത്രീകളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കൽ, റോഡ് ഉപരോധ സമരം തുടങ്ങിയവയാണ് വിദ്യാർഥി നേതാക്കൾ ചെയ്ത കുറ്റങ്ങളായി െപാലീസ് പറയുന്നത്. എന്നാൽ, ഇൗ ആരോപണങ്ങളൊന്നും തന്നെ കുറ്റപത്രങ്ങൾ പരിശോധിച്ചപ്പോൾ കാണാനായില്ല. വിഷയം സങ്കീർണമാക്കി ജാമ്യം നൽകുന്നതിന് ഭരണകൂടം വിലങ്ങ് തടിയാവാൻ പാടില്ലെന്ന് നതാഷയുടേയും ദേവാംഗന കലിതയുടേയും ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞു.
ഒരാൾ നൽകിയ സിം കാർഡ് ഗൂഢാലോചന കേസിൽ ഉൾപ്പെട്ട മറ്റൊരാൾക്ക് നൽകുകയും അയാൾ ഈ സിം കാർഡ് ഉപയോഗിച്ച് വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയക്കുകയും ചെയ്തു എന്ന കുറ്റമല്ലാതെ മറ്റൊന്നും തന്നെ ആസിഫിനെതിരെ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണു ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി ആസിഫ് ഇഖ്ബാൽ, ജെഎൻയു വിദ്യാർഥിയും പിങ്ക്ഗ്ര തോഡ് പ്രവർത്തകയുമായ നടാഷ, ദേവാംഗന എന്നിവരെ കഴിഞ്ഞ വർഷം മേയിൽ അറസ്റ്റ് ചെയ്തത്. മറ്റു കേസുകളിൽ ജാമ്യം കിട്ടിയെങ്കിലും യുഎപിഎ കേസ് നിലനിൽക്കുന്നതിനാൽ ഇവർക്കു ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here