സുകുമാരന്റെ ഓര്‍മ്മദിവസം ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി പറഞ്ഞ് മല്ലികാ സുകുമാരന്‍

നടന്‍ സുകുമാരന്റെ ഓര്‍മ്മദിവസം എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി അറിയിച്ച് സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരന്‍.

എന്റെ സുകുവേട്ടനെ അക്ഷരങ്ങളിലൂടെ കണ്ണഞ്ചിപ്പിക്കുന്ന കുപ്പായമിട്ട് , മനസ്സു സന്തോഷത്താല്‍ നിറയുന്ന വര്‍ണ്ണനയിലൂടെ , ഇന്ന് എന്റെ മുന്നിലെത്തിച്ച പ്രിയ സഹോദരി ശാരദക്കുട്ടിക്ക് ഒരായിരം നന്ദിയെന്ന് മല്ലിക പറഞ്ഞു.

മല്ലികാ സുകുമാരന് ഇത് സന്തോഷമായെങ്കില്‍ സുകുമാരന് ഞാനെഴുതിയ ഓര്‍മ്മക്കുറിപ്പ് അര്‍ഥവത്തായെന്ന് ശാരദക്കുട്ടി അതിന് മറപടിയും നല്‍കി

എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാല്‍ സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നുവെന്നും എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതല്‍ ഭാവങ്ങളുമെന്നും ശാരദക്കുട്ടി സുകുമാരനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്റെ സുകുമാരനിലുള്ള വിശ്വാസം ശരിയാണെന്ന് മല്ലികാ സുകുമാരന്‍ സ്വന്തം പ്രസരിപ്പും സ്വാശ്രയത്വ ശീലവും സാമ്പത്തികഭദ്രതയും ഒക്കെ കൊണ്ട് തെളിയിച്ചു.

മല്ലികയുടെ ജീവിതം, അതിജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ്. തകരാതെയും തളരാതെയും അവര്‍ ജീവിതത്തെ നേരിട്ട രീതികള്‍ എത്രയെത്ര ദുര്‍ഭൂതങ്ങളോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു അവര്‍ക്ക് . ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്നവര്‍ക്കുണ്ടെന്ന് നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകള്‍ . ഒടുവില്‍ , എല്ലാത്തരത്തിലും വിജയിച്ച സ്ത്രീയെന്ന് തന്നെ അവര്‍ അടയാളപ്പെട്ടു.

അന്‍പതെത്തുന്നതിനു മുന്‍പ് സുകുമാരന്‍ പോയി. മല്ലികയും മക്കളും ആ സ്‌നേഹത്തിന്റെ ബലത്തില്‍ സ്വന്തം കഴിവുകളില്‍ ഉറച്ചു നിന്ന് ജീവിച്ചു.. പണം ധൂര്‍ത്തടിക്കാത്ത പുരുഷന്‍, സ്ത്രീയെ സ്വയം പര്യാപ്തയായി നിലനിര്‍ത്തുന്ന പുരുഷന്‍, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷന്‍ ഇത്രയുമൊക്കെ ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. എല്ലാവര്‍ക്കും കിട്ടേണ്ട അവകാശമെന്നാണ് പറയേണ്ടത്. പക്ഷേ ലോട്ടറിയടിക്കുന്നതു പോലെ ചിലരിലേക്കു മാത്രമേ അത് ചെന്നെത്താറുള്ളു.

അങ്ങനെ ഞാനുള്‍പ്പെടെ അന്നത്തെ പല പെണ്ണുങ്ങള്‍ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരന്‍ . കാട്ടുകുറിഞ്ഞിപ്പൂവും ചൂടി എന്ന പാട്ടു പാടി രാധ എന്ന പെണ്‍കുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന ഈ പെണ്‍കുട്ടിക്ക് . വേനല്‍, അണിയാത്ത വളകള്‍, കൊച്ചു കൊച്ചു തെറ്റുകള്‍, നിര്‍മ്മാല്യം, ബന്ധനം, എന്റെ നീലാകാശം, ശാലിനി എന്റെ കൂട്ടുകാരി, കലിക : ഞാന്‍ ശരിക്കും പെട്ടു പോയിരുന്നു.

സ്‌ക്രീനില്‍ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല. ഈ ഓര്‍മ്മദിനത്തില്‍ ആ ദിവസങ്ങളേകിയ ശാരീരികാനന്ദങ്ങള്‍ക്ക് ഞാന്‍ പ്രിയ നടന്‍ സുകുമാരനുമായി സ്‌നേഹപൂര്‍വ്വം ഒരു ഗാനം പങ്കിടുകയാണ്.നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങള്‍ക്കെടുക്കാം. ഇതാണ് എന്റെ സുകുമാരന്‍. ഇങ്ങനെയാണ് ശാരദക്കുട്ടി സുകുമാരനെ കുറിച്ച് എഴുതിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here