മുഖ്യമന്ത്രിക്കെതിരായ രാധാകൃഷ്ണന്റെ പരസ്യ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനം: എ വിജയരാഘവന്‍

ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണകേസ് അന്വേഷണത്തിന്റെ പേരിൽ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പരസ്യമായി നടത്തിയ ഭീഷണി, അക്രമങ്ങൾ നടത്താനുള്ള ആഹ്വാനമാണെന്നും, ഇത് ഗൗരവപൂർവ്വം കണക്കിലെടുക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

സമാധാനപരമായ സാമൂഹ്യാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണിത്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. കുഴൽപ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊലവിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നത്.

ബിജെപിയുടെ അഴിമതി മൂടിവെച്ച് അക്രമം കെട്ടഴിച്ചുവിടാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരള ഭരണം അട്ടിമറിക്കാൻ ബിജെപി നടത്തിയ ശ്രമം കേരള ജനത ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ നിരാകരിച്ചതാണ്.

ചാനൽ ചർച്ചകളിൽ അഭിപ്രായം പറയുന്നവർക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂട്ടരാണ് ഇവിടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസിൽ കുടുക്കുമെന്നുമാണ് എഎൻ രാധാകൃഷ്ണന്റെ ഭീഷണി. കുഴൽപ്പണകടത്ത് പിടിക്കപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ വിരട്ടി നിയമം കൈയ്യിലെടുക്കാനാണ് കെ.സുരേന്ദ്രന്റെ ശ്രമം.

നിയമവാഴ്ചയും സ്വൈരജീവിതവും തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി തുടരുക തന്നെ വേണം. ഭീഷണിയും വെല്ലുവിളിയും കേരളത്തിൽ വിലപ്പോകില്ലെന്ന് ബിജെപി നേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും. ഇതൊക്കെ അതേ നാണയത്തിൽ തന്നെ ചെറുത്ത് തോൽപ്പിച്ചതാണ് കേരളത്തിലെ പാർട്ടിയുടെ ചരിത്രം.

മുമ്പ് പലരും ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി വീട്ടിൽതന്നെയാണ് കിടന്നുറങ്ങിയത്. ബിജെപിക്കാരുടെ വിരട്ടലിന് മുമ്പിൽ മുട്ടുമടക്കിപോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം. ഇതിനെക്കാൾ വലിയ വെല്ലുവിളികളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതാക്കളും കേരളത്തിൽ മുന്നേറിയത്. ബിജെപി നേതാക്കളുടെ അഴിമതി അനാവരണം ചെയ്യപ്പെട്ടപ്പോൾ അവരുടെ ക്രിമിനൽ സ്വഭാവം കൂടുതലായി പുറത്തുവന്നിരിക്കുകയാണ്.

കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കിൽ അത് നടക്കില്ല. ഇല്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലിൽപോയി കാണേണ്ടിവരുമെന്നുമുള്ള വിരട്ടൽ കേരളത്തിൽ വിലപ്പോകില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണം.
കുഴൽപ്പണം ഇറക്കിയത് കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് കെ.സുരേന്ദ്രനും രാധാകൃഷ്ണനും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

പണം കവർച്ച ചെയ്തുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴൽപ്പണ ഇടപാട് പുറത്തുവന്നത്. നിയമവാഴ്ചയുടെ ശരിയായ നിർവ്വഹണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാസിസ്റ്റ് ഭീഷണിക്കെതിരെ പൊതുസമൂഹത്തിൽ നിന്നും പ്രതിരോധം ഉയർന്നുവരണമെന്നും എ വിജയരാഘവൻ പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News