ഭക്ഷണം കഴിച്ചിട്ട് 10 ദിവസമായി; അവശതമൂലം സംസാരിക്കാൻ പോലും ആരോഗ്യമില്ല; കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അലിഗഡ്: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിധവയായ സ്ത്രീയേയും, അഞ്ച് മക്കളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം മക്കളുടെ വിശപ്പടക്കാന്‍ സമീപത്തെ ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്നു നാല്‍പതുകാരി.

അടുത്തിടെ ഫാക്ടറി അടച്ചതോടെ വരുമാനം നിലച്ചു.ഇതിനെ തുടര്‍ന്ന് ഇവരുടെ ഇരുപത് വയസുള്ള മൂത്തമകന്‍ കെട്ടിട നിര്‍മ്മാണ ജോലിക്ക് പോയി തുടങ്ങി. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴില്‍ ലഭിക്കാതായതോടെയാണ് കുടുംബം പട്ടിണിയിലായത്. അയല്‍ വാസികളുടെ സഹായത്താലാണ് ഏതാനും ആഴ്ചകളായി ഇവര്‍ കഴിഞ്ഞിരുന്നത്. കുറച്ചുദിവസങ്ങളായി ഈ സഹായങ്ങളും നിലച്ചതോടെ പട്ടിണിയിലാവുകയായിരുന്നു.

പത്ത് ദിവസമായി ഇവര്‍ ആഹാരം കഴിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളോളം പട്ടിണി കിടന്നതിനാല്‍ അവശ നിലയിലാണ് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിച്ചതെന്നും, ആ സമയം സംസാരിക്കുവാന്‍ പോലും ഇവര്‍ക്കാവുമായിരുന്നില്ലെന്നും അലിഗഡിലെ മല്‍ഖാന്‍ സിംഗ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

മാദ്ധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷണ്‍ സിംഗ് കുടുംബത്തിന്റെ അവസ്ഥ മനസിലാക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചു. കുടുംബത്തിന് ഭക്ഷ്യവസ്തുക്കളും അയ്യായിരം രൂപയും അനുവദിച്ചിട്ടുണ്ട്. സസ്‌നി ഗേറ്റ് പൊലീസ് സ്റ്റേഷന് കീഴിലുള്ള മന്ദിര്‍ കാ നാഗ്ലയില്‍ സ്ഥിതിചെയ്യുന്ന വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഹാന്‍ഡ്‌സ് ഫോര്‍ ഹെല്‍പ്പ് എന്ന സംഘടന കുടുംബത്തിന് റേഷന്‍ നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News