ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. പ്രതി പട്ടികയിൽ സി കെ ജാനുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.കൽപ്പറ്റ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്ട്രേട്ട് കോടതി ബത്തേരി പൊലീസിന് നിര്‍ദേശം നല്‍കിയത്.
അതേസമയം ജാനുവിനെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷി പ്രസീത പുറത്തുവിട്ട ശബ്ദസന്ദേശങ്ങളും ബി.സി. ബാബുവിെന്‍റ ആരോപണങ്ങളും സംഭവം നടക്കുമ്പോള്‍ ഉപയോഗിച്ച ഫോണ്‍ ടവര്‍ ലൊക്കേഷനും പണം കൈമാറിയെന്ന് പറയപ്പെടുന്ന ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here