തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവർ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകൾ നീക്കം ചെയ്ത് ഡി.എം.കെ. സർക്കാർ. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പ്രദർശിപ്പിച്ച പോസ്റ്ററാണ് കാർഷിക ക്ഷേമ വകുപ്പ് മന്ത്രി എം.ആർ.കെ. പനീർസെൽവം നീക്കം ചെയ്യിച്ചത്.
കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുനസ്ഥാപിക്കും. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവുള്ളവറിന്റെ ചിത്രമാണ് ലൈബ്രറിയിൽ നിന്നും മാറ്റിയത്.
നീക്കിയ ചിത്രത്തിന് പകരം വെളുത്ത വസ്ത്രമണിഞ്ഞ സർക്കാർ അംഗീകൃതമായ ചിത്രം പുനഃസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ മുൻപ് വ്യക്തമാക്കിയിരുന്നു.
സ്വന്തമായി പറയാൻ ചരിത്രമില്ലാത്ത ബി.ജെ.പി. തിരുവള്ളുവറിനെ തട്ടിയെടുത്ത് അവരുടേതാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും സി.പി.ഐ.എമ്മും പറഞ്ഞിരുന്നു.നെറ്റിയിൽ മതപരമായ അടയാളങ്ങളോ ശരീരത്തിൽ ആഭരണങ്ങളോ ഇല്ലാത്ത തിരുവള്ളുവരിനെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയിൽ ഭസ്മം പുരട്ടി രൂദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സി.ബി.എസ്.സി എട്ടാക്ലാസ് വിദ്യാർത്ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും നേരത്തെ ഡി.എം.കെ. സർക്കാർ നീക്കിയിരുന്നു.
എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ കാലത്ത് കാവി വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ പോസ്റ്ററുകൾ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും വിഷയത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ കടുത്ത വിമർശനവും ഉയർന്നിരുന്നു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here