പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ ഓർമദിനമാണിന്ന്.മന്ത്രി ഗോവിന്ദൻമാസ്റ്ററുടെ കുറിപ്പ് ഇങ്ങനെ.
പള്ളിക്കൂടം കത്തിച്ചവരോടൊപ്പമല്ല; പഞ്ചമിയിരുന്ന ബെഞ്ചിൽ നിന്നുകൂടിയാണല്ലൊ നവോത്ഥാന കേരളം ഉണർന്നത്.
അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ സ്മൃതിദിനമാണിന്ന്.
യാഥാസ്ഥിതിക ചിന്തകൾ അടിഞ്ഞുകൂടി രൂപപ്പെട്ട വിലക്കുകളുടെ തുടലുകൾ പൊട്ടിച്ച് നവോത്ഥാന പാതയിലൂടെ മനുഷ്യസഞ്ചാരം സാധ്യമാക്കുന്നതിൽ അയ്യങ്കാളി വഹിച്ച പങ്ക് അതുല്യമാണ്. ”ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിചെയ്യാൻ തയ്യാറല്ലെന്ന” ഉജ്ജ്വല പ്രഖ്യാപനം മണ്ണിൽപ്പണിയെടുക്കുന്ന തൊഴിലാളി വിഭാഗത്തിൻ്റെ വിമോചന മുന്നേറ്റങ്ങളുടെ ആദ്യത്തെ മുഴക്കമായിരുന്നു.
ജാതി ഗർവ്വിന്റെ ആജ്ഞകളെ ധിക്കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം അടിമത്തത്തിന്റെ ചാപ്പകൾ പേറാൻ തയ്യാറല്ലെന്ന ധീരമായ നിലപാടായിരുന്നു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ അത്രയേറെ സ്വാധീനിച്ച സാമൂഹ്യ പരിഷ്കർത്താവാണ് അയ്യങ്കാളി.
ദുരാചാര ചിന്തകളുടെ കാടുകൾ വെട്ടിത്തെളിച്ച് ബുദ്ധിയിൽ വെളിച്ചംവീണ മനുഷ്യരായി നാം മാറിയതിനു പിന്നിൽ ആ പോരാട്ടവീറ് പകർന്ന ഊർജ്ജം ചെറുതല്ല.
അന്ധവിശ്വാസങ്ങൾക്കും വർഗീയ പ്രചരണങ്ങൾക്കുമെതിരായ മറ്റൊരു പോരാട്ടത്തിൽ കേരളം ജയിച്ചിട്ട് അധികം ദിവസമായിട്ടില്ല.
പള്ളിക്കൂടം കത്തിച്ചവരോടൊപ്പമല്ല; പഞ്ചമിയിരുന്ന ബെഞ്ചിൽ നിന്നുകൂടിയാണല്ലൊ നവോത്ഥാന കേരളം ഉണർന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here