ചങ്കുപറിച്ച് കൂടെ നിന്ന ഓരോ മലയാളികള്‍ക്കും നന്ദി: ചോദ്യം ചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക് പോകുമെന്ന് ഐഷ സുല്‍ത്താന

ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ ചോദ്യംചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക് പോകും. ഹൈക്കോടതിയുടെ വിധിപ്രകാരമാണ് ഐഷ ദ്വീപിലേക്ക് പോകുന്നത്. ഐഷ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.സത്യത്തിന്റെ പാതയിലായതുകൊണ്ട് തനിക്ക് എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കുമെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും ഐഷ പറഞ്ഞു.

സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ട് നിങ്ങളുടെ ഹൃദയത്തിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ഐഷ പറഞ്ഞു. തന്റെ കൂടെ നിന്ന മാധ്യമങ്ങൾക്കും ഐഷ നന്ദി പറഞ്ഞു.

‘തിരുവനന്തപുരത്ത് വന്നപ്പോതൊട്ട് എന്നെ വളർത്തിയത് ഇവിടത്തെ പ്രമുഖ മാധ്യമങ്ങളാണ്, അവർ അന്നും എന്നെ ചേർത്തുപിടിച്ചു ഇന്നും എന്നെ ചേർത്ത് പിടിച്ചു.എന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു നേരിന്റെ ഒപ്പം നിന്നുകൊണ്ട് നേരായ മാർഗത്തിൽ എന്നെ സപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങൾക്കും എന്റെ ബിഗ് സല്യൂട്ട്. സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ടുകൊണ്ട് നിങ്ങളുടെ ഹൃദയത്തിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,’ ഐഷ പറഞ്ഞു.കൂടെ നിൽക്കണം എന്നാവശ്യപ്പെട്ടപ്പോൾ, ചങ്കുപറിച്ചുതന്ന് കൂടെ നിന്നവരാണ് ഇന്ന് ഈ കേരളത്തിലെ ഓരോ ആളുകളും, ദൈവം മനുഷ്യരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് നിങ്ങളിലൂടെ വീണ്ടൂം തെളിഞ്ഞിരിക്കയാണെന്നും ഐഷ പറഞ്ഞു.

‘ചിലർ പറയുവാ ഈ താത്താ എന്തിനാ കേരളത്തിൽ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നതെന്ന്. എന്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം. അതേപൊലെ ലക്ഷദ്വീപിൽ എന്റെ അനിയൻ ഉറങ്ങുന്ന മണ്ണും. അതുകൊണ്ട് ആ ബന്ധം മുറിക്കാൻ ഈ ലോകത്തിൽ ഇനി ആരെ കൊണ്ടും സാധിക്കില്ല എന്നതാണു സത്യം.

നാളെ ഞാൻ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, പോയിട്ട് ഞാൻ തിരിച്ച് ഇങ്ങോട്ട് തന്നെ വരും. ഈ താത്താ ഒരടി പിന്നോട്ടില്ല, മുന്നോട്ട് മാത്രമാണ്’ വിമർശനത്തിന് മറുപടിയായി ഐഷ കൂട്ടിച്ചേർത്തു.

ചാനൽ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതിൽ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽപട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമർശം.

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News