51 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറന്നപ്പോൾ ആവേശത്തോടെ കേരളം കുടിച്ചുവറ്റിച്ചത് 64 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. ഒറ്റ ദിവസത്തെ മദ്യവിൽപ്പനയിലാണ് കേരളം വീണ്ടും റെക്കോർഡിടുന്നത്.
ബീവറേജസ് കോർപ്പറേഷൻ വഴി മാത്രം 54 കോടിയുടെ മദ്യവിൽപ്പന നടന്നു. കൺസ്യൂമർ ഫെഡ് വഴിയുള്ള വിൽപ്പനയും കഴിഞ്ഞ ദിവസം തകൃതിയായി നടന്നെന്ന് കണക്കുകൾ തെളിയിക്കുന്നു.സാധാരണ ദിവസങ്ങളിൽ ബീവറേജസ് ഔട്ടലെറ്റുകൾ വഴി ശരാശരി 45 മുതൽ 50 കോടി രൂപ വരെയുള്ള വിദേശമദ്യം വിറ്റുപോകാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആഘോഷ വേളകളിൽ ഇത് ഏകദേശം 70 കോടിവരെ പോകാറുണ്ട്. കൺസ്യൂമർ ഫെഡുകൾ വഴി ഏകദേശം 6 മുതൽ 7 കോടി വരെ രൂപയുടെ മദ്യമാണ് വിൽപ്പന നടത്താറുള്ളത്. കഴിഞ്ഞ ദിവസം ബാറുകൾ വഴി നടന്ന വിൽപ്പനയുടെ കണക്ക് ലഭ്യമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
തമിഴ്‌നാട്ടിനോട് ചേർന്നുകിടക്കുന്ന പാലക്കാട് തേങ്കുറിശ്ശിയിലാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവുമധികം മദ്യവിൽപ്പന നടന്നത്. 69 ലക്ഷം രൂപയുടെ വിദേശ മദ്യം തേങ്കുറിശ്ശിയിൽ വിറ്റുപോയി.
തിരുവനന്തപുരം പവർഹൗസ് റോഡിൽ 66 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. മൂന്നാം സ്ഥാനത്തുനിൽക്കുന്ന ഇരിങ്ങാലക്കുടയിൽ 65 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ് പൊടിപൊടിച്ചത്. കൺസ്യൂമർ ഫെഡ് വിൽപ്പന കൂടുതലായി നടന്നത് ആലപ്പുഴയിലാണ്.
43.27 രൂപയുടെ മദ്യം ആലപ്പുഴയിലും 40.1 ലക്ഷം രൂപയുടെ മദ്യം കോഴിക്കോട് നിന്നും 40 ലക്ഷം രൂപയുടെ മദ്യം കൊയിലാണ്ടിയിൽ നിന്നും വിറ്റുപോയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here