2022ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ.ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ആണ് ലക്ഷ്യം. ഒന്നോ രണ്ടോ വിമാനങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് അനുബന്ധ പ്രശ്നങ്ങൾ കാരണം ചെറിയ കാലതാമസങ്ങൾ ഉണ്ടാകാം. എന്നാൽ പല ഡെലിവറികളും പറഞ്ഞ സമയത്തിന് മുമ്പെ എത്തി. ഞങ്ങൾ റഫാൽ വിമാനങ്ങൾ സേനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
59,000 കോടി രൂപ ചെലവിൽ 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിന് 2016 ലാണ് ഇന്ത്യ ഫ്രാൻസുമായി കരാറിൽ ഒപ്പുവെച്ചത്. 2022 ഏപ്രിലിൽ യുദ്ധവിമാനങ്ങൾ മുഴുവൻ രാജ്യത്തുണ്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഫെബ്രുവരിയിൽ പറഞ്ഞിരുന്നു.
ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിൽ വരുന്ന റഫാൽ വിമാനങ്ങൾ വികസിപ്പിക്കുന്നത്.മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുള്ള റഫാൽ ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ സഞ്ചരിക്കും.
രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡൻറെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here