കൊവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പൊലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസേവനത്തിൽ പൊലീസിന്‍റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തിൽ കേരളം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ, കൺട്രോൾ റൂം, അസിസ്റ്റൻറ് കമ്മീഷണർ ഓഫീസ് എന്നിവയ്ക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ബുധനാഴ്ചകളിലും പരാതിക്കാരെ വീഡിയോ കോൺഫറൻസ് വഴി നേരിട്ട് കണ്ട് പരാതി സ്വീകരിക്കാൻ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആധുനിക സംവിധാനങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ സ്ഥലം വിട്ടു നല്കിയ ഗുരുവായൂർ ദേവസ്വം ബോർഡ്, അനുമതി നൽകിയ ഹൈക്കോടതി എന്നിവയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദറിൻറെ ആസ്തി വികസന ഫണ്ടിൽ നിന്നുളള 99 ലക്ഷം രൂപയടക്കം 3.24 കോടി രൂപ ചെലവിലാണ് കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. 378.78 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിലുളള കെട്ടിടത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്റ്റിംഗ് സഹകരണ സംഘമാണ് കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയാക്കിയത്.
മന്ത്രി കെ.രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, ദേവസ്വം ബോർഡ് ഭാരവാഹികൾ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here