തെലങ്കാനയില്‍ ഇനി ലോക്ഡൗണ്‍ ഇല്ല; കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ അടച്ചു പൂട്ടല്‍ പൂര്‍ണമായും പിന്‍വലിച്ചു

കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഓഫീസ് അറിയിച്ചു.

6,10,834 പേര്‍ക്കാണ് തെലങ്കാനയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3546 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1417 പേര്‍ക്കാണ്. 12 പേരാണ് മരിച്ചത്. ജൂണ്‍ ഒമ്പതിനായിരുന്നു തെലങ്കാനയില്‍ ലോക്ഡൗണ്‍ പത്തു ദിവസത്തേക്ക് കൂടി നീട്ടിയത്. ഇത് അവസാനിക്കവെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്.

എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളില്‍ കരുതല്‍ വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കൊവിഡ് പ്രൊട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചിരുന്നു.

ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News